Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രളയം മനുഷ്യനിർമിതം;...

പ്രളയം മനുഷ്യനിർമിതം; തോട്ടപ്പള്ളി മണൽ കടത്ത് വീണ്ടും ചർച്ചകളിൽ

text_fields
bookmark_border
പ്രളയം മനുഷ്യനിർമിതം; തോട്ടപ്പള്ളി മണൽ കടത്ത് വീണ്ടും ചർച്ചകളിൽ
cancel

ആലപ്പുഴ: പ്രളയ സമയത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ കമ്പനിക്കാരെ സഹായിക്കാനായിരുന്നെന്ന മന്ത്രിയുടെ ശബ്ദരേഖ പുറത്തായതോടെ വിവാദമായ മണൽ ഖനനം വീണ്ടും ചർച്ചയാകുന്നു. പ്രളയമറവിലെ ദുരൂഹതകൾ വ്യക്തമാക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് സമയത്ത് ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കുന്നതായി. ഇതോടെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ‘കരിമണലും’ ഇടം പിടിക്കുകയാണ്.

‘എക്സിക്യൂട്ടിവ് എൻജിനീയർ ആവശ്യപ്പെട്ടിട്ടും സമയത്ത് ഷട്ടർ തുറന്നില്ല. ഒരു മാസം മുമ്പ് തുറക്കേണ്ടിയിരുന്നതാണ്. എന്നാൽ, കരിമണൽ ഒലിച്ചുപോകുമെന്ന് കാരണത്താലാണ് തുറക്കാതിരുന്നത്. മണൽ കരാർ എടുത്ത കമ്പനിയുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയായിരുന്നു’ എന്നാണ് മന്ത്രിയുടേതായി പുറത്തുവന്ന ശബ്ദരേഖയിലുള്ളത്.

കുട്ടനാടിനെ സംരക്ഷിക്കാനാണ് മണൽ വാരുന്നതെന്ന സർക്കാർ ഭാഷ്യത്തിന് പിന്നിൽ വൻ അഴിമതിയായിരുന്നുവെന്ന് പ്രദേശവാസികൾ തുടക്കം മുതലേ ആരോപിച്ചിരുന്നു. മണൽ ഖനനം പ്രദേശത്തെ പാരിസ്ഥിതിക ഘടനയെ തകർക്കുമെന്ന ആശങ്ക വകവെക്കാതെയാണ് പൊലീസിനെ വിന്യസിച്ച് ബലപ്രയോഗത്തിലൂടെ ഖനനം നടത്തിയത്. അന്ന് പ്രദേശവാസികളുന്നയിച്ച ആശങ്കകൾ ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. നിലവിൽ സമരസമിതി ഹരജിയിലെ ഹൈകോടതി ഇടപെടലിനെ തുടർന്ന് മൂന്ന് മാസമായി പ്രദേശത്ത് ഖനനം നടക്കുന്നില്ല.

കുട്ടനാട്ടുകാരെ ഉപ്പുവെള്ളത്തിൽനിന്ന് രക്ഷിക്കാനാണ് ആഴം കൂട്ടുന്നതെന്ന വാദം പുതിയ വെളിപ്പെടുത്തലിലൂടെ തകരുകയാണ്. അശാസ്ത്രീയ ഖനനത്താൽ സ്പിൽവേ സംവിധാനം തന്നെ തകർന്നതായും ആക്ഷേപമുണ്ട്. കരാറുകാരുടെ സമ്മർദത്താൽ പലപ്പോഴും കൃത്യസമയത്ത് ഷട്ടറുകൾ പ്രവർത്തിപ്പിച്ചിരുന്നില്ല. ശരിയായി തുറന്നാൽ മണൽ ഒഴുകിപ്പോകുമെന്നതായിരുന്നു കാരണം. ഒഴുക്ക് സമയത്ത് അടച്ചും അല്ലാത്തപ്പോൾ തുറന്നുമിടുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഷട്ടറുകൾ തകർന്നതിനാൽ കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിൽ ഉപ്പുവെള്ളം കയറി കൃഷി വ്യാപകമായി നശിക്കുകയാണ്.

പാരിസ്ഥിതിക ഘടന പരിഗണിക്കാതെ ആഴത്തിൽ മണൽ വാരിയത് ഷട്ടറുകളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. കടൽ നിരപ്പിന് താഴെയുള്ള കുട്ടനാടിന് സംരക്ഷണ കവചമായിരുന്ന തോട്ടപ്പള്ളി പൊഴിയിൽനിന്ന് മണൽ മാറ്റിയാൽ കടൽ വെള്ളം കരയിലേക്ക് കയറുമെന്ന വിദഗ്ധ മുന്നറിയിപ്പും ഇപ്പോൾ യാഥാർഥ്യമാകുന്നതായി പറയുന്നു. കാലവർഷ സമയത്ത് മുറിക്കുന്ന പൊഴി കാലവർഷം കഴിയുമ്പോൾ മണ്ണടിയുന്ന തരത്തിലാണ് നിലകൊണ്ടിരുന്നത്. കായലിന് മുകളിലാണ് കടൽ നിരപ്പ് എന്നതിനാൽ ഉപ്പുവെള്ളം കയറാതെ കുട്ടനാട്ടിലെ കൃഷിക്കുള്ള സംരക്ഷണ കവചമായാണ് പൊഴി രൂപപ്പെട്ടിരുന്നത്.

തോട്ടപ്പള്ളി സ്പിൽവേയും കാലവർഷ സമയത്തുള്ള പൊഴി മുറിക്കലും ആവശ്യാനുസരണമുള്ള ആഴം കൂട്ടലും കുട്ടനാട്ടിലെ കൃഷിയെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനായിരുന്നു. ഒരുനിലക്കും കരിമണൽ ഖനനം സാധ്യമാകാതെ വന്നപ്പോഴാണ് പൊഴിയിലെ ആഴം കൂട്ടലുമായി സർക്കാർ രംഗത്തുവന്നത്. നൂറുകണക്കിന് ലോഡ് മണലാണ് ദിനംപ്രതി ഇവിടെനിന്ന് കയറ്റിയത്. ആഴം കൂട്ടലിന്റെയും ഖനനത്തിന്റെയും മറവിൽ വലിയ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തൽ വന്നതോടെ ഇതിനെ അനുകൂലിച്ച ഇടതുമുന്നണിയും പ്രതിരോധത്തിലായിരിക്കുകയാണ്.

Show Full Article
TAGS:Alappuzha localnews enviroment Crime 
News Summary - Floods are Man-made; Thottappally Sand Smuggling Back in the Spotlight
Next Story