മഹാദേവന് ജീവിതത്തോടൊപ്പം ജീവനുതുല്യമാണ് സംഗീതവും
text_fieldsമഹാദേവൻ
അമ്പലപ്പുഴ: മഹാദേവന്റെ ജീവിതത്തോടൊപ്പം ജീവനുതുല്യമാണ് സംഗീതം. അമ്പലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച നീർക്കുന്നം നടുവിലേപ്പറമ്പിൽ മഹാദേവന് തന്റെ തൊഴിലിനൊപ്പമാണ് സംഗീതവും. സംഗീതം പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതൽ ഗാനങ്ങൾ മഹാദേവന് ഒരു ഹരമായിരുന്നു. മഹാദേവന്റെ സംഗീതത്തോടുള്ള അഭിരുചി അറിഞ്ഞ് കലാരംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ചിക്കൂസ് ശിവനാണ്. സ്കൂൾ, കോളജ് തലങ്ങളിൽ സംഗീതകലാരംഗത്ത് സജീവമായിരുന്നു.
എന്നാൽ ജീവിക്കാനുള്ള പെടാപ്പാടിനിടയിൽ ഈ രംഗത്തുനിന്നും കുറച്ചൊന്നു അകന്നുനിൽക്കേണ്ടിവന്നു. കഴിഞ്ഞ 12 വർഷമായി കലാരംഗത്ത് വീണ്ടും കടന്നെത്തി. മറ്റ് ചില സുഹൃത്തുക്കളോടൊപ്പം ട്രാക്ക് ഗാനമേള ചിട്ടപ്പെടുത്തി സംഗീത രംഗത്ത് തിളങ്ങുകയാണ് മഹാദേവൻ. ഇതിൽനിന്നു കിട്ടുന്നവരുമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി വകമാറ്റുകയാണ് ചെയ്യുന്നത്. അമ്പലപ്പുഴ വോയ്സ് ട്രാക്ക് 12-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇവർക്ക് പറയാൻ വേദന നിറഞ്ഞ ഏറെ അനുഭവങ്ങളുണ്ട്. എങ്കിലും സംഗീതത്തോടുള്ള കടുത്ത ആരാധനമൂലം അതൊന്നും മഹാദേവൻ പുറത്തു പറയുന്നില്ല.
മഹാദേവനോടൊപ്പം യുവ തലമുറയിലെ നാലു ഗായകരാണ് പാടാനുള്ളത്. പുലയനാർ മണിയമ്മ... എന്ന ഏറെ ശ്രദ്ധയാർജിച്ച ആ പാട്ടിലൂടെയാണ് സംഗീത ലോകത്തേക്ക് മഹാദേവന്റെ തുടക്കം.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലടക്കം നിരവധി ക്ഷേത്രങ്ങളിലും സാംസ്കാരിക വേദികളിലും ഇവർ പരിപാടി അവതരിപ്പിച്ചുവരുന്നു. നിരവധി ടെലി ഫിലിഫിൽ ചെറിയ വേഷം ചെയ്ത മഹാദേവൻ മികച്ച ഡബിംങ് ആർട്ടിസ്‌റ്റ് കൂടിയാണ്. ഭാര്യ പ്രശോഭിനിയും മക്കളായ വിഷ്ണുദേവും ഗായികകൂടിയായ പൂജാദേവിയും സംഗീതരംഗത്ത് മഹാദേവന് ആവേശം പകർന്ന് ഒപ്പമുണ്ട്.


