കൊലപാതകശ്രമം
text_fieldsഹരിപ്പാട്: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയനാണ് വിധി പ്രസ്താവിച്ചത്. വീയപുരം ചെറുതന വില്ലേജിൽ തോപ്പിൽ വീട്ടിൽ സുരേഷാണ് (54) ശിക്ഷിക്കപ്പെട്ടത്. 2018 ജൂൺ 27ന് രാവിലെ ചെറുതന തെക്കുമുറിയിൽ അശ്വതി ഭവനിൽ പ്രമോദ് ലാലിനെ (47) പ്രതി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതാണ് കേസിനാസ്പദമായ സംഭവം.
പ്രമോദ് ലാലിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭാര്യ ആശയുടെ മുന്നിൽവെച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പ്രമോദ് ലാലിന്റെ വലതുകൈപ്പത്തി അറ്റു. ഇടതുകൈക്കും ഗുരുതര വെട്ടേറ്റതിനെ തുടർന്ന് ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. പ്രതി സുരേഷിനെ നായെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.