സ്വകാര്യ ബസ് ഡ്രൈവറെ ദമ്പതികൾ മർദിച്ചതായി പരാതി
text_fieldsഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുന്നു
ഹരിപ്പാട്: ദമ്പതികളുടെ മർദനത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് പരിക്ക്. ഹരിപ്പാട്-മാവേലിക്കര റൂട്ടിലോടുന്ന കടുകോയിക്കൽ ബസിന്റെ ഡ്രൈവർ ബേബി ചാക്കോക്കാണ് (51) മൂക്കിന് പരിക്കേറ്റത്. ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുട്ടം മൈത്രി ജങ്ഷന് സമീപത്തുവെച്ച് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അശ്രദ്ധമായി ബസിന് മുന്നിലേക്ക് വെട്ടിച്ചു കയറ്റിയപ്പോൾ ക്ഷുഭിതനായി ഡ്രൈവർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ദമ്പതികൾ മുട്ടം കുളത്തിന് സമീപത്തുവെച്ച് ബൈക്ക് ബസിന് കുറുകെ വെച്ച് തടയുകയായിരുന്നു.
തുടർന്ന് ഡ്രൈവിങ് സീറ്റിലിരുന്ന ബേബി ചാക്കോയെ ദമ്പതികൾ ചേർന്ന് പുറത്തേക്ക് വലിച്ചിറക്കി. യുവാവും യുവതിയും ചേർന്ന് കൈവശമുണ്ടായിരുന്ന ഹെൽമറ്റുകൾ ഉപയോഗിച്ച് ഡ്രൈവറെ മർദിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റതിനെത്തുടർന്നാണ് ഇദ്ദേഹത്തിന്റെ മൂക്കിന് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അക്രമം നടത്തിയവർക്കെതിരെ ഡ്രൈവർ കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


