ഹൃദയം കവരുന്ന എഴുത്തിന്റെ യാത്ര; ‘കൗണ്ട് അപ്’ കുറിപ്പുകളുമായി ബുഹാരി
text_fieldsബുഹാരി
ഹരിപ്പാട്: ആളുകളെ ഭിന്നിപ്പിക്കാൻ ഏറ്റവും പറ്റിയ വഴി മതവും വിശ്വാസവും തന്നാ സാറേ. പണ്ടൊക്കെ ആളുകൾ പരസ്പരം സ്നേഹിച്ചിരുന്നതിനും കാരണം ഇതു രണ്ടും തന്നെ ആയിരുന്നു. പലരും രാഷ്ട്രീയ ലാഭത്തിനായി ആളുകളെ തമ്മിലടിപ്പിക്കാൻ നോക്കുന്നു. കാണുമ്പോൾ മനസ്സ് വേദനിക്കുന്നു.
എനിക്ക് ഒരു രാഷ്ട്രീയ പക്ഷവും ഇല്ല. ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടമുണ്ട്. കാലികമായ രാഷ്ട്രീയ വികാസങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ. മുന്നിലിരുന്ന മനുഷ്യന്റെ ഹൃദയവേദന അദ്ദേഹം പങ്കുവെച്ചതാണ്. ‘കൗണ്ട് അപ്’ കുറിപ്പുകളിലൂടെ ആയിരങ്ങളുടെ ദിനചര്യയിൽ ഇടംനേടിയ ബുഹാരി പങ്കുവെച്ച മനസ്സിൽതൊടുന്ന ഒരു കുറുപ്പിന്റെ തുടക്കമാണിത്.
ഹരിപ്പാട് ഹുദ ട്രസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ജോലി ചെയ്യുന്ന ഇദ്ദേഹം തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ താളിക്കുഴി സ്വദേശിയാണ്. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമാണ്. 2021ലെ നോമ്പുകാലത്ത് കോവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടിനകത്തായപ്പോൾ തുടങ്ങിയ ചെറിയ വാട്സ്ആപ് കുറിപ്പുകളാണ് ബുഹാരിയെ എഴുത്തിന്റെ ലോകത്തേക്ക് കൂടുതൽ അടുപ്പിച്ചത്.
നോമ്പ് കഴിഞ്ഞ് നിർത്തിയെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി 2022 മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കുമ്പോൾ അവസാനിപ്പിക്കാം എന്ന ലക്ഷ്യത്തോടെ 2022 ജനുവരി ഒന്നിന് ‘കൗണ്ട് ഡൗൺ’എന്ന പേര് നൽകി കുറിപ്പുകൾ പുനരാരംഭിച്ചു. 90 ദിവസം കൂടി എന്ന് പറഞ്ഞ് തുടങ്ങിയ ആ എഴുത്ത് 2022 മാർച്ച് 31ന് പൂജ്യത്തിൽ എത്തിയപ്പോൾ വായനക്കാർക്ക് അത് ഒരു ദിനചര്യയായി മാറി.
നിർത്തരുത് എന്ന വായനക്കാരുടെ ആവശ്യത്തിന് വീണ്ടും വഴങ്ങി. ഏപ്രിൽ ഒന്ന് മുതൽ ‘കൗണ്ട് അപ്’ എന്ന പേര് സ്വീകരിച്ച് ബുഹാരി പുനരാരംഭിച്ച കുറിപ്പ് ഇന്നും തുടരുകയാണ്. സാമൂഹിക, രാഷ്ട്രീയ, സേവനകാലത്തെ മറക്കാനാവാത്ത അനുഭവങ്ങൾ, പഴയകാല ജീവിത സാഹചര്യങ്ങൾ, തലമുറ വ്യത്യാസങ്ങൾ, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ, നിത്യജീവിതത്തിലെ അനുഭവങ്ങൾ ഇവയെല്ലാം ലളിതമായ ഭാഷയിൽ ബുഹാരി മൊബൈലിൽ ടൈപ്പ ചെയ്ത് സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും പങ്കുവെക്കുന്നു.
നെടുനീളൻ കുറിപ്പുകളാണെങ്കിലും വായനക്കാരെ പിടിച്ചിരുത്തുന്ന ഭാഷയാണ് ബുഹാരിയുടേത്. 1100ലധികം കുറിപ്പുകൾ ഇതുവരെ എഴുതിക്കഴിഞ്ഞു. വിചാരിച്ചാലും സുഹൃത്തുക്കൾ നിർത്താൻ സമ്മതിക്കില്ല. ഇനി ഒരുവേള അവർ നിർത്താൻ പറഞ്ഞാലും ആരോഗ്യം ഉള്ളിടത്തോളം കാലം തനിക്കിത് നിർത്താൻ കഴിയില്ലെന്ന് ബുഖാരി പുഞ്ചിരിയോടെ പറയുന്നു.
ഭാര്യ സജീന ബീവിയും മക്കളായ ആമിന, അബി അലീഫ്, ആയിഷ, അഖില എന്നിവർ കരുത്താണ്. 2000ൽ വാഹനാപകടത്തിൽ അഖില ബുഹാരിയുടെ വലതുകൈ നഷ്ടപ്പെട്ടെങ്കിലും 2023ൽ ഇന്ത്യൻ സിവിൽ സർവിസ് നേടിയത് ബുഹാരി പകർന്നു നൽകിയ പ്രചോദനംകൂടി ഉൾക്കൊണ്ടിട്ടാണ്.
2005 മുതൽ 15 വർഷം കല്ലറ പഞ്ചായത്തിലെ കുറിഞ്ചിലക്കാട് മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റായിരുന്നു. അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിന്റെ തിരുവനന്തപുരം ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.