കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsമഹേഷ്
കായംകുളം: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം മനു മന്ദിരത്തിൽ മഹേഷാണ് (37) അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശിനിക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ പാപ്പനംകോട്ടുള്ള സി.എസ്.ഐ.ആറിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
2022 ൽ അഞ്ച് ലക്ഷം രൂപയാണ് ഇവരിൽ നിന്നും വാങ്ങിയത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തമിഴ്നാട്ടിലെ കോർഡൈറ്റ് ഫാക്ടറിയിലെ ഇൻസ്ട്രമെന്റ് ടെക്നീഷ്യനാണ് പ്രതി. യുവതിയുടെ കയ്യിൽ നിന്നും പണം വാങ്ങിയ ശേഷം 2023 ൽ സ്ഥാപനത്തിൽ എത്തിച്ച് രജിസ്റ്ററിൽ ഒപ്പ് വെപ്പിച്ച് ജോലി നൽകുന്നതായി വിശ്വസിപ്പിരുന്നു.
കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, ശിവപ്രസാദ്, എ.എസ്.ഐ മാരായ സജീവ് കുമാർ, പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ അനു, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.