കായംകുളം റെയിൽവേ സ്റ്റേഷനിൽ വൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ
text_fieldsശബരിനാഥ്
കായംകുളം: റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മാരക രാസലഹരിയുമായി യുവാവ് പിടിയിൽ. നഴ്സിങ് വിദ്യാർഥിയായ നൂറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥാണ് (19) പിടിയായത്. ലക്ഷങ്ങൾ വിലവരുന്ന 32 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് പിടികൂടി. ജില്ല ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ബംഗളൂരുവിൽ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിയായ ഇയാൾ ഇടക്ക് അവധി തരമാക്കിയാണ് നാട്ടിലെത്തി രാസലഹരി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
അക്കൗണ്ടിൽ പണം എത്തിച്ചാൽ പറയുന്ന സ്ഥലത്ത് സാധനം എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. 800 രൂപക്ക് വാങ്ങുന്ന എം.ഡി.എം.എ നാട്ടിൽ 3000 രൂപക്കാണ് വിൽപന നടത്തിയിരുന്നത്. ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അരുൺ ഷാ, എസ്.ഐമാരായ സാംസൺ, പ്രേംജിത്ത്, സീനിയർ സി.പി.ഒ ശ്യാംകുമാർ, അരുൺ എന്നിവരും നർകോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സന്റെ നേതൃത്വത്തിലെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


