കായംകുളം ഇനി ഡയപ്പർ മാലിന്യരഹിത നഗരം
text_fieldsകായംകുളം നഗരത്തിലെ ഡയപ്പർ മാലിന്യ സംസ്കരണ സംവിധാനം ചെയർപേഴ്സൻ
പി. ശശികല ഉദ്ഘാടനം ചെയ്യുന്നു
കായംകുളം: നഗരത്തിന് ബാധ്യതയായിരുന്ന ഡയപ്പർ മാലിന്യ പ്രശ്നത്തിന് പരിഹാരമായി. ശാസ്ത്രീയവും ആധുനികവുമായ രീതിയിലെ സംസ്കരണത്തിനുള്ള നൂതന സംവിധാനം നഗരത്തിൽ പ്രവർത്തനം തുടങ്ങി. ശുചിത്വ മിഷന്റെ അംഗീകൃത സ്ഥാപനമായ ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് സംസ്കരണ സംവിധാനം ആരംഭിച്ചത്. സാനിറ്ററി പാഡുകൾ, ബേബി ഡയപ്പറുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, മരുന്നുകൾ, ഗ്ലൗസുകൾ, മാസ്ക് തുടങ്ങിയ മാലിന്യം നഗരവാസികൾക്ക് കൈമാറാം.
പ്രത്യേക വാഹനത്തിൽ ശേഖരിക്കുന്ന ഇത്തരം മാലിന്യം അമ്പലമുകളിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ഡയപ്പർ മാലിന്യ ശേഖരണ വാഹനത്തിന്റെ ഫ്ലാഗ്ഓഫും നഗരസഭ ചെയർപേഴ്സൻ പി. ശശികല നിർവഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ, കൗൺസിലർമാരായ റജി മാവനാൽ, ഷെമി മോൾ, വിജയശ്രീ, രഞ്ജിതം, സെക്രട്ടറി എസ്. സനിൽ എന്നിവർ സംസാരിച്ചു.


