കായംകുളം നഗരസഭ; അഴിമതി സ്മാരകമായി കൗൺസിൽ ഹാളും ലിഫ്റ്റും
text_fieldsനഗരസഭയിലെ ഉപയോഗിക്കാത്ത കൗൺസിൽ ഹാളും ലിഫ്റ്റും
കായംകുളം: കാര്യാലയത്തിൽതന്നെ അഴിമതിയുടെ സ്മാരകം സൃഷ്ടിച്ച പദ്ധതിയാണ് കൗൺസിൽ ഹാളും ലിഫ്റ്റും. ‘കമഴ്ന്ന് വീണാൽ കാൽപണം’ എന്ന പഴമൊഴി അന്വർഥമാക്കുന്ന പദ്ധതികളാണ് നഗരത്തിൽ രൂപപ്പെടുന്നത്. റോഡ് വികസനം മുതൽ ഓരോന്നിലും ഈ നിലപാട് തന്നെയാണ്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിന് മുകളിൽ ഒമ്പതുവർഷം മുമ്പാണ് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് കൗൺസിൽ ഹാൾ നിർമിച്ചത്. ലിഫ്റ്റ് അടക്കം സ്ഥാപിച്ച ഹാളിൽ ഒരിക്കൽ പോലും കൗൺസിലർമാർക്ക് ഇരിക്കാനായില്ല. നവീകരണത്തിന്റെ തുടക്കം തന്നെ ലിഫ്റ്റ് പ്രവർത്തനരഹിതമായി.
ഫയർ എൻ.ഒ.സിയില്ലാതെ ലിഫ്റ്റ് സ്ഥാപിച്ചത് അന്നേ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് 2021-22ലെ ഓഡിറ്റ് റിപ്പോർട്ടിൽ നിർമാണത്തിലെ വീഴ്ചകളും ക്രമക്കേടും ഇടംപിടിക്കുന്നത്. ചട്ടലംഘനവും അഴിമതിയും നടന്നുവെന്ന കണ്ടെത്തൽ ഇടത് ഭരണ നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു.
ദീർഘവീക്ഷണമില്ലാത്ത പദ്ധതികളിലൂടെ കോടികളുടെ വരുമാന നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇതുവരെയും റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്തിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റിൽ ഇടംനേടിയ കെട്ടിടത്തിൽ നവീകരണത്തിനായി വീണ്ടും 10 ലക്ഷം രൂപ അനുവദിച്ചതും ചർച്ചയായിരുന്നു.
കൗൺസിൽ ഹാൾ ഇടക്കാലത്ത് മദ്യപാന മുറിയായി മാറിയെന്നത് കുപ്പികളടക്കമുള്ള തെളിവുകൾ സഹിതം പിടിക്കപ്പെട്ടതും വിവാദമായിരുന്നു. ആരോപണങ്ങൾ ഉയരുമ്പോൾ കാണാതാകുന്ന ഫയലുകൾ നിക്ഷേപിക്കുന്ന സ്ഥലമായും ഹാൾ മാറി. നഗരത്തിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾക്കു നേരെ കണ്ണടക്കുന്നതിന് പിന്നിലും അഴിമതിയാണ്.