തെരുവുനായ് ആക്രമണത്തിൽ പ്രാവുകൾക്ക് കൂട്ടക്കുരുതി
text_fieldsകായംകുളം: പ്ലസ് ടു വിദ്യാർഥി ഓമനിച്ച് വളർത്തിയ പ്രാവുകൾക്ക് തെരുവുനായ് ആക്രമണത്തിൽ കൂട്ടക്കുരുതി. ഐക്യ ജങ്ഷൻ കുന്നുകണ്ടത്തിൽ ഷിഹാബിന്റെ മകൻ ആസിഫ് അലിയുടെ 25ഓളം പ്രാവുകളാണ് ചത്തത്. തിങ്കളാഴ്ച പ്രഭാത പ്രാർഥന കഴിഞ്ഞ് തീറ്റ കൊടുക്കാനായി കൂടിന് സമീപത്ത് എത്തിയപ്പോഴാണ് പ്രാവുകളെ ചത്തനിലയിൽ കണ്ടെത്തിയത്. മതിൽക്കെട്ട് ചാടിക്കടന്ന തെരുവുനായ്ക്കളാണ് കൂടുതകർത്ത് പ്രാവുകളെ ആക്രമിച്ചത്.
മൂന്നര അടിയോളം ഉയരത്തിൽ കല്ലുകെട്ടി അതിന് മുകളിലായി സ്ഥാപിച്ചിരുന്ന ഇരുമ്പ് വലയിൽ നിർമിച്ച കൂട് തകർത്താണ് പ്രാവുകളെ കടിച്ചു കൊന്നത്. നാടൻ മുതൽ മുന്തിയ ഇനം വരെയുള്ള വ്യത്യസ്ത ഇനം പ്രാവുകളാണ് ആസിഫിന്റെ ശേഖരത്തിലുണ്ടായിരുന്നത്.
ഈ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. നേരത്തേ രണ്ട് തവണകളിലായി ഇതേ വീട്ടിലെ 50ഓളം മുട്ടക്കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. നായ്ശല്യത്തിന് പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്നാണ് ആസിഫിന്റെ ആവശ്യം.


