കായംകുളം താലൂക്ക് ആശുപത്രി അഴിമതിയുടെ പിടിയിൽ; മാനേജ്മെന്റ് ഫണ്ടിൽ ക്രമക്കേട്
text_fieldsഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാത്ത കായംകുളം ഗവ. ആശുപത്രിയിലെ അത്യാഹിത വിഭാഗം
കായംകുളം: നഗരസഭ ഉടമസ്ഥതയിലുള്ള ഗവ. ആശുപത്രി കെടുകാര്യസ്ഥതയുടെ സ്ഥാപനമായി മാറുന്നു. പരിമിതികൾ നിറഞ്ഞ ആശുപത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പോലും ശരിയായ വിധത്തിൽ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നത് സംശയങ്ങൾക്ക് ഇടവരുത്തുന്നു. നാലുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത അത്യാഹിത വിഭാഗവും പ്രസവ വാർഡും അടഞ്ഞു കിടക്കുന്നു. ജീവനക്കാരെ നിയമിക്കുന്നതിലെ അലംഭാവമാണ് പ്രശ്നമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ദേശീയപാതയിലും പ്രധാന സംസ്ഥാനപാതകളിലും അപകടത്തിൽപെടുന്നവരെ ആദ്യം എത്തിക്കുന്ന ആതുരാലയം എന്ന നിലയിൽ കാര്യക്ഷമമായ അത്യാഹിത വിഭാഗവും ട്രോമാകെയർ യൂനിറ്റും ഇവിടെ ആവശ്യമാണ്. കൊണ്ടുവരുന്നതിനേക്കാൾ വേഗത്തിൽ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയെന്നതാണ് നിലവിലെ രീതി.
അഞ്ച് നിലകളുള്ള പടുകൂറ്റൻ കെട്ടിട സമുച്ചയം പൂർത്തിയാകുന്നതോടെ ഭൗതിക സൗകര്യങ്ങൾ വർധിക്കും. അതിനനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. 800 രോഗികളെ അനുവദിച്ചിട്ടുള്ള ഒ.പിയിൽ ദിനേന 1500നും രണ്ടായിരത്തിനുമിടയിൽ രോഗികൾ ചികിത്സ തേടുന്നുണ്ട്. 600 മുതൽ 800 വരെ രോഗികൾ അത്യാഹിത വിഭാഗത്തെ ആശ്രയിക്കുന്നുണ്ട്.
അഴിമതി ആരോപണങ്ങൾ നിരവധി
ഇവിടെ അഞ്ച് വർഷത്തോളം നേതൃത്വം നൽകിയ സൂപ്രണ്ടിനെ പത്തനംതിട്ടയിലെ സേവനങ്ങൾക്കിടെ വിജിലൻസ് പിടികൂടിയിരുന്നു. അദ്ദേഹത്തിന്റെ കായംകുളത്തെ സേവനകാലം അഴിമതി നിറഞ്ഞതായിരുന്നുവെന്ന് ആക്ഷേപം ഉയർന്നെങ്കിലും നഗരഭരണ നേതൃത്വത്തിന്റെ പിൻബലത്തിലാണ് തുടർന്നത്.
ആശുപത്രിയിലെ നിയമനങ്ങളിലും മാനേജ്മെന്റ് ഫണ്ടിൽനിന്നുള്ള നിർമാണങ്ങളിലും അഴിമതി വ്യാപകമാണ്. ആശുപത്രി മാനേജ്മെന്റ് ഫണ്ടിലെ ക്രമക്കേടുകൾ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒരു ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് മറ്റുള്ളവരെ സംരക്ഷിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. സൂപ്രണ്ടും ചെയർപേഴ്സനും തമ്മിൽ സ്വരചേർച്ചയില്ലാത്തതും പ്രശ്നങ്ങൾക്ക് കാരണമാണെന്നും പറയപ്പെടുന്നു. മനേജ്മെന്റ് കമ്മിറ്റി യഥാസമയം വിളിക്കുന്നതിൽ വീഴ്ച വരുത്തുന്നു. പർച്ചേസ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി പല ഇടപാടുകളിലും അഴിമതി നിറഞ്ഞു നിൽക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു.
ഉദ്ഘാടനം രണ്ട്; മെറ്റേണിറ്റി ബ്ലോക്ക് അടഞ്ഞുതന്നെ
കഴിഞ്ഞ ഇടത് സർക്കാറിന്റെ അവസാനം ഉദ്ഘാടനം ചെയ്ത മെറ്റേണിറ്റി ബ്ലോക്ക് നാല് മാസം മുമ്പ് വീണ്ടും ഉദ്ഘാടനം നടത്തിയെങ്കിലും അടഞ്ഞ് കിടക്കുന്നു. സാധാരണക്കാർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ 3.19 കോടി ചെലവഴിച്ച് ആധുനിക രീതിയിൽ നിർമിച്ച കെട്ടിടമാണിത്. കേന്ദ്ര കോവിഡ് ഫണ്ടിൽ ഒരുകോടി ചെലവിട്ട് രണ്ടാം നിലയിൽ അഞ്ച് കിടക്കകളോടെ സജ്ജീകരിച്ച അത്യാഹിത വാർഡാണിത്.