രാഷ്ട്രീയ നേതൃത്വങ്ങളെ വെട്ടിലാക്കി അഴിമതി വെളിപ്പെടുത്തൽ നോട്ടീസ്; ഇടത്-യു.ഡി.എഫ്-ബി.ജെ.പി സഖ്യകക്ഷികൾ നഗരത്തെ കൊള്ളയടിക്കുന്നുവെന്ന് ആക്ഷേപം
text_fieldsകായംകുളം നഗരസഭ സെക്രട്ടറിയെ യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിക്കുന്നു
കായംകുളം : നഗരത്തിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളുടെ വിശദാംശങ്ങളുമായി പ്രചരിക്കുന്ന നോട്ടീസ് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് തിരിച്ചടിയായി. കൂട്ടുകക്ഷി സഹകരണത്തിലൂടെ നഗരത്തിൽ നടക്കുന്ന അഴിമതികളാണ് നോട്ടിസിൽ അക്കമിട്ട് നിരത്തിയിട്ടുള്ളത്. നഗരസഭ കാര്യാലയത്തിൽ പരസ്യമായിരുന്ന രഹസ്യം മറനീക്കിയത് പലരെയും സംശയ നിഴലിലാക്കി.
ഇടതു- യു.ഡി.എഫ് - ബി.ജെ.പി സഖ്യകക്ഷികൾ നഗരത്തെ കൊള്ളയടിക്കുന്നുവെന്ന തലക്കെട്ടിലാണ് തുടക്കം. വീടുകൾക്ക് നമ്പരിടുന്നതിന്റെ മറവിൽ നടക്കുന്ന അഴിമതികളുടെ വിവരണങ്ങളുമുണ്ട്. സി.പി.എം ഓഫിസിന് സമീപത്തെ വ്യക്തിക്ക് കെട്ടിട പ്ലാൻ അനുമതി നൽകുന്നതിന് എട്ട് ലക്ഷം രൂപ, സസ്യ മാർക്കറ്റിലെ സ്വർണ വ്യാപാരിയിൽ നിന്ന് 20 ലക്ഷം, എരുവയിൽ നിന്ന് 11 ലക്ഷം എന്നിങ്ങനെ ചില ഉദാഹരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുണ്ടത്തിൽ കുഞ്ഞു കൃഷ്ണപിള്ള സ്മാരക ഷോപ്പിങ് കോംപ്ലക്സിലെ കടമുറി അനധികൃതമായി കൈമാറിയതിലൂടെ ചിലർ 15 ലക്ഷം രൂപ സ്വന്തമാക്കിയെന്ന ആരോപണവും ചർച്ചയാക്കുകയാണ്. സ്റ്റേഡിയം നിർമാണത്തിന് ഏറ്റെടുക്കാൻ ലക്ഷ്യമിട്ട സ്ഥലം വിൽക്കാൻ കൂട്ട് നിന്നതിന് രണ്ട് ലക്ഷം രൂപയാണ് കമ്മീഷനായി പോക്കറ്റുകളിൽ എത്തിയത്.
ആരോഗ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ മറവിലും 75,000 രൂപ അടിച്ചു മാറ്റിയത്രെ. സ്വകാര്യ ഓഡിറ്റോറിയത്തിൽ പരിപാടി നടത്തിയതിന് പണം നൽകാതെ തുക എഴുതിയെടുത്തതായും ആരോപണമുണ്ട്. ഇടവിള കൃഷിയിലും പാവങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയിലും മൂന്ന് ലക്ഷത്തിന്റെ ക്രമക്കേടും ഉയർന്നിട്ടുണ്ട്. മുൻകൂർ അനുമതിയുടെ മറവിലാണ് മിക്ക തട്ടിപ്പുകളും അരങ്ങേറുന്നതെന്നാണ് ആക്ഷേപം. സെക്രട്ടറിയുടെ വിവേചനാധികാരവും ചെയർപേഴ്സന്റെ മൗന സമ്മതവും ഇതിന് മറയാകുന്നതെന്ന പരാതിയും വ്യാപകമായ പശ്ചാത്തലത്തിലാണ് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ. 1.7 കോടി രൂപയുടെ ശൗചാലയ സംസ്കരണ പദ്ധതിയുടെ മറവിൽ 60 ലക്ഷത്തോളം രൂപ ഇടനിലപ്പണമായി ലക്ഷ്യമിട്ടെന്ന ആക്ഷേപവുമുണ്ട്.
കൊല്ലത്തുകാരനായ ഇടനിലക്കാരനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്ന വെളിപ്പെടുത്തലും സംശയം വർധിപ്പിക്കുന്നതാണ്. സമീപ നഗരമായ മാവേലിക്കരയിൽ നിന്നും ആരോപണങ്ങളാൽ തെറിച്ച ഉദ്യോഗസ്ഥനെ കായംകുളത്ത് എത്തിച്ചത് തന്നെ അഴിമതിയുടെ വ്യാപ്തി വർധിപ്പിക്കാനായിരുന്നെന്ന ആക്ഷേപവും നോട്ടീസ് ഉയർത്തുന്നു. ഇത് ശരിയാണെന്ന് തെളിയുന്ന സംഭവങ്ങളാണ് നഗരത്തിൽ അരങ്ങേറുന്നതെന്നതാണ് ശ്രദ്ധേയം. നഗരസഭയിൽ നിന്ന് പലതവണ നടന്ന ബംഗളൂരു യാത്രയുടെ പിന്നാമ്പുറ കഥകളും നോട്ടിസിലുണ്ട്. അഴിമതി വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ വിത്യാസമില്ലാതെയുള്ള കൂട്ടുകെട്ടുകൾ സംബന്ധിച്ചും വിശദീകരിക്കുന്ന നോട്ടിസിന്റെ തുടർച്ചയായി വരുംദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും പറയുന്നു.