ആൽ കിളിർക്കുന്ന’ ഷോപ്പിങ് കോംപ്ലക്സ്; കെടുകാര്യസ്ഥതയുടെ നിത്യസ്മാരകം
text_fieldsകായംകുളം: കെടുകാര്യസ്ഥതയുടെ നിത്യസ്മാരകമായി നഗരത്തിന് കോടികളുടെ ബാധ്യതയായ സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്. അശാസ്ത്രീയ നിർമാണവും കരാറുകളുടെ ലംഘനവും കാരണം കച്ചവടത്തിരക്കേറിയ കെട്ടിടത്തിലെ മുറി ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. കോടികൾ കടം വാങ്ങി സ്ഥാപിച്ച വ്യാപാര സമുച്ചയത്തിന്റെ തിരിച്ചടവ് മുടങ്ങിയതിലൂടെയുള്ള ബാധ്യത ഓരോ ദിവസവും പെരുകുന്നു.
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള ജീർണിച്ച സസ്യമാർക്കറ്റിലെ ഷോപ്പിങ് കോംപ്ലക്സ് 2009ൽ യു.ഡി.എഫ് ഭരണകാലത്താണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. പുതിയ കെട്ടിടത്തിനായി പ്ലാനും എസ്റ്റിമേറ്റും ഇല്ലാതെ തുടങ്ങിയ പദ്ധതിയിൽ പഴയ കെട്ടിടത്തിന്റെ അടിത്തറ തോണ്ടി മണ്ണ് കടത്തുന്നത് മുതൽ തുടങ്ങിയ വിവാദങ്ങളാണ് ഇപ്പോഴും തുടരുന്നത്. ബജറ്റിൽ ഒരു രൂപപോലും വകകൊള്ളിക്കാതെയാണ് പദ്ധതി പ്രഖ്യാപിച്ച് ശിലാസ്ഥാപനം നടത്തുന്നത്.
മുകൾ നിലയിലേക്ക് കയറാൻ കഴിയാത്ത വിധം മുത്രപ്പുരയാക്കി മാറ്റിയ സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ പടികൾ
പിന്നീട് വന്ന യു.ഡി.എഫ് ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് പദ്ധതി പ്രായോഗികമായി രൂപപ്പെടുത്തിയത്. 6.4 കോടി വായ്പയും 1.2 കോടി നഗരസഭ വിഹിതവും വകയിരുത്തിയപ്പോഴേക്കും അവർ അധികാരത്തിന് പുറത്തുപോയി. തുടർന്നുവന്ന ഇടത് ഭരണസമിതിയാണ് നിർമാണം പൂർത്തീകരിച്ചത്. നിർമാണങ്ങളെ സംബന്ധിച്ച് തുടക്കം മുതൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
കെട്ടിടത്തിന്റെ വിണ്ടുകീറിയ ഭാഗങ്ങളിലൂടെ ആൽമരങ്ങൾ തഴച്ചുവളരുകയാണ്. മുകൾനില ചോർന്നൊലിച്ച് വെള്ളം കെട്ടിനിൽക്കുന്നു. കെട്ടിടത്തിന് ഉപയോഗപ്രദമായ ശുചിമുറികളില്ല. ഇതുകാരണം മുകൾനില ശൗചാലയമായി മാറിയിട്ടുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം അങ്ങോട്ട് കയറാൻ കഴിയില്ല.
വിണ്ടുകീറിയ ഭാഗത്ത് കൂടി ആൽമരം വളരുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നില
ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരുമായി നഗരസഭ രൂപപ്പെടുത്തിയ കരാർ പാലിക്കുന്നതിൽ വീഴ്ചവരുത്തി. ഇത് കേസുകളുടെ നൂലാമാലകളിലേക്കാണ് വലിച്ചിഴച്ചത്. ചെറിയ മുറികൾക്ക് കരാറിലുള്ളതിനെക്കാൾ ആറിരട്ടി അധിക ഡെപ്പോസിറ്റും വാടകയും വേണമെന്നത് വ്യാപാരികളുമായും വ്യാപാരി സംഘടനകളുമായും തർക്കങ്ങൾക്കിടയാക്കി.
സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാതെ ബാധ്യതകൾ ഇരട്ടിയാക്കിയതിന്റെ ഉത്തരവാദിത്തം നഗരസഭക്കാണെന്നായിരുന്നു കച്ചവടക്കാരുടെ മറുവാദം. തുടക്കത്തിലുണ്ടായിരുന്ന 36ൽ പത്തിൽ താഴെ പേരാണ് കടമുറികൾ ഏറ്റെടുത്തത്. ഇവർ മുൻവശത്തേക്ക് കൂടി ഇറക്കിയാണ് കടകൾക്ക് സൗകര്യം വർധിപ്പിച്ചത്.
ഇതിനിടെ താൽപര്യക്കാർക്ക് കടമുറികൾ വിട്ടുനൽകാനുള്ള ഭരണക്കാരുടെ നീക്കങ്ങളും പ്രശ്നങ്ങൾക്ക് കാരണമായി. അഴിമതിയും കെടുകാര്യസ്ഥതയും വികസന പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നതിന്റെ സ്മാരകമായി ഷോപ്പിങ് കോംപ്ലക്സ് മാറിയെന്നാണ് നഗരവാസികൾ പറയുന്നത്.