ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി; കായംകുളത്ത് അടിമുടി അഴിമതി
text_fieldsകായംകുളം: നഗരത്തിലെ ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി കരാറിൽ അടിമുടി അഴിമതിയെന്ന് ആക്ഷേപം. ഓപറേഷനൽ ആൻഡ് മെയിന്റനൻസ് ഇനത്തിൽ ജില്ല ആസ്ഥാന നഗരവുമായി ലക്ഷങ്ങളുടെ വ്യത്യാസം വന്നതോടെ പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം.
46.5 ലക്ഷം രൂപ വാഹനത്തിനും അഞ്ചുവർഷത്തെ ഓപറേഷനൽ ആൻഡ് മെയിന്റനൻസിനായി 1.24 കോടിയുടെയും പദ്ധതിയിൽ അഴിമതിയുണ്ടെന്ന സംശയം ബലപ്പെടുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. മറ്റ് നഗരസഭകളിൽ പ്രതിമാസം നൽകുന്നതിന്റെ ഇരട്ടിയിലധികം തുകയുടെ കരാറാണ് ലക്ഷ്യമിടുന്നത്.
ആലപ്പുഴ നഗരസഭയിൽ ഓപറേഷൻ ആൻഡ് മെയിന്റനൻസിന് പ്രതിമാസം 1.4 ലക്ഷം നൽകുമ്പോൾ കായംകുളത്ത് 2.65 ലക്ഷത്തിനാണ് കരാർ. അഞ്ചുവർഷത്തെ ദീർഘ കരാറും അഴിമതിസാധ്യത വർധിപ്പിക്കുന്നു. ആലപ്പുഴയിൽ 40,000 വീടുകളുള്ളപ്പോൾ കായംകുളത്ത് പതിനായിരത്തിൽ താഴെയാണുള്ളത്.
ഈ സാഹചര്യത്തിൽ പദ്ധതി തുക ആലപ്പുഴയുടെ പകുതി മാത്രമേ ആവശ്യമുള്ളുവെന്നാണ് പറയുന്നത്. മാലിന്യ സംസ്കരണത്തിന് ആലപ്പുഴയിൽ വീടുകളിൽനിന്ന് 3000 രൂപയും സ്ഥാപനങ്ങൾക്ക് 4000 രൂപയുമാണ് നിരക്ക്. കായംകുളത്ത് വീടുകൾക്ക് 4000 രൂപയും സ്ഥാപനങ്ങൾക്ക് 6000 രൂപയും നിശ്ചയിക്കണമെന്നാണ് സെക്രട്ടറിയുടെ നിർദേശം. ഇത് കൗൺസിൽ ചർച്ച ചെയ്തിട്ടുമില്ല.
ടെൻഡർ നടപടി സംബന്ധിച്ച് ഭരണകക്ഷി കൗൺസിലർമാർ ആക്ഷേപം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷത്തിനടക്കം കാര്യങ്ങൾ പിടികിട്ടുന്നത്. സി.പി.ഐക്കാരാനായ വൈസ് ചെയർമാൻ നേതൃത്വം നൽകുന്ന ധനകാര്യ സ്ഥിരംസമിതിയും സി.പി.എം നേതൃത്വം നൽകുന്ന ആരോഗ്യ-വികസന സ്ഥിരംസമിതികളും അറിയാതെ സെക്രട്ടറി നേരിട്ട് നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു.
ചെയർപേഴ്സന്റെ മൗനാനുവാദത്തോടെയാണ് സെക്രട്ടറിയുടെ ഇടപെടലെന്നാണ് പ്രതിപക്ഷം പറയുന്നത്. സർക്കാർ സൈറ്റിൽ സ്ഥാപനങ്ങളിൽനിന്നുള്ള കരാർ ഉറപ്പിക്കണമെന്ന ആരോഗ്യ സ്ഥിരംസമിതിയുടെ അഭിപ്രായം മാനിക്കാതെയാണ് സ്വകാര്യ കമ്പനിയുടെ കരാർ ഉറപ്പിച്ചത്.
ബംഗളൂരു കേന്ദ്രമാക്കിയ രണ്ട് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. മുൻകൂറായി തുക നൽകിയത് സംബന്ധിച്ച ഫയലിൽ രണ്ടാമത് ടെൻഡർ നൽകിയ കമ്പനിയുടെ പാൻ കാർഡ് ഉൾപ്പെട്ടതും സംശയങ്ങൾക്ക് കാരണമായി. രണ്ടും ഒരേ മാനേജ്മെന്റ് സ്ഥാപനമാണോയെന്നതാണ് കാരണം.
കുറഞ്ഞത് രണ്ട് കമ്പനികളെങ്കിലും ടെൻഡറിൽ പങ്കെടുക്കണമെന്ന ചട്ടം പാലിക്കാൻ ബിനാമി സ്ഥാപനത്തെ ഉൾപ്പെടുത്തിയതാണോയെന്നതും ചർച്ചയാണ്. കുറഞ്ഞ കാലയളവ് മാത്രം ബാക്കിയുള്ള ഭരണസമിതി ദീർഘകാല കരാറിന് മുതിർന്നതും ആക്ഷേപത്തിനിടയാക്കുന്നു.