ശൗചാലയ മാലിന്യ സംസ്കരണം; 2003ലെ അഴിമതിക്ക് സമാനം; അന്ന് നഷ്ടമായത് 21 ലക്ഷം
text_fieldsകായംകുളം: മുൻഗാമികൾ തുടങ്ങിവെച്ച അഴിമതികൾ പുതിയ രീതിയിൽ ആവർത്തിക്കുന്ന നഗരമായി കായംകുളം മാറിയത് ചർച്ചയാകുന്നു. സഹപ്രവർത്തകർ പോലും അറിയാതെ 1.75 കോടിയുടെ ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി സ്ഥാപിക്കാനുള്ള നീക്കത്തോടെയാണ് 2003ലെ ഇൻസിനേറ്റർ അഴിമതിയും ചർച്ചയാകുന്നത്. ധനകാര്യ-വികസന-ആരോഗ്യ സ്ഥിരംസമിതിക്കാർ അറിയാതെ പുതിയ പദ്ധതിക്ക് 27 ലക്ഷം രൂപ മുൻകൂറായി നൽകിയ സെക്രട്ടറിയുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
ഇതിന് സമാനമായ പദ്ധതി നടത്തിപ്പിലെ അഴിമതിയിൽ 2003ലെ യു.ഡി.എഫ് ഭരണത്തിൽ നഗരത്തിന് നഷ്ടമായത് 21.5 ലക്ഷം രൂപയാണ്. മുരുക്കുംമൂട്ടിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഇൻസിനേറ്റർ സ്ഥാപിക്കുന്ന പദ്ധതിയിലുണ്ടായ അന്നത്തെ ലക്ഷങ്ങളുടെ അഴിമതിക്ക് ഇന്നത്തെ കോടികളുടെ മൂല്യമുണ്ടെന്നതാണ് ശ്രദ്ധേയം. സി.പി.എമ്മുകാരായ ചില കൗൺസിലർമാരുടെ ഒത്താശയിലാണ് യു.ഡി.എഫ് ചെയർപേഴ്സന്റെ പിന്തുണയോടെ അന്നത്തെ സെക്രട്ടറി ഫയലുകൾ നീക്കിയതെന്നത് പിന്നീട് ഏറെ വിവാദങ്ങൾക്കും പാർട്ടി നടപടികൾക്കും കാരണമായിരുന്നു. എരുമേലി പഞ്ചായത്തിൽ 21 ലക്ഷം രൂപക്ക് സ്ഥാപിച്ച കമ്പനിയുടെ അതേ ശേഷിയുള്ള ഇൻസിനേറ്റർ ഇവിടെ 43 ലക്ഷത്തിന് കരാർ ഉറപ്പിക്കുകയായിരുന്നു. ഇതിന്റെ 50 ശതമാനമായി 21.5 ലക്ഷത്തിന്റെ ആറ് ചെക്കുകൾ കമ്പനിക്ക് നൽകി.
ഇവർ ആദ്യഘട്ട കമീഷനായി നൽകിയ 10 ലക്ഷം രൂപ വീതംവെക്കുന്നതിൽ ഭരണനേതാക്കൾ തമ്മിലുള്ള തർക്കം പുറത്തറിഞ്ഞതോടെയാണ് അഴിമതി വെളിച്ചത്തായത്. വിലപേശി അഞ്ച് ലക്ഷം കുറപ്പിച്ചതായി കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി നേടിയത്. വിവാദങ്ങളെ തുടർന്ന് ഉപസമിതി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ടെൻഡർ മുതലുള്ള എല്ലാ നടപടികളും ചട്ടവിരുദ്ധമായെന്നായിരുന്നു കണ്ടെത്തൽ. വിവാദമായതോടെ മാലിന്യ കേന്ദ്രത്തിൽ പുകക്കുഴൽ മാത്രം സ്ഥാപിച്ച കമ്പനി കാണാമറയത്തായി. തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിൽ അഴിമതികൾ തെളിഞ്ഞു. നഗരത്തിനുണ്ടായ നഷ്ടം കൗൺസിലർമാരിൽനിന്നും ഈടാക്കാൻ നിർദേശമുണ്ടായി. എന്നാൽ, ഇതുസംബന്ധിച്ച വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്നും തലസ്ഥാന നഗരിയിലെ ആസ്ഥാനത്ത് പൊടിപിടിച്ചു കിടപ്പുണ്ട്.
ഈ ഫയൽ വെളിച്ചം കാണാതിരിക്കാൻ ഭരണ-പ്രതിപക്ഷ പാർട്ടികൾ കാട്ടുന്ന യോജിപ്പ് ഇന്നും മാതൃകാപരമാണെന്നാണ് നഗരവാസികൾ പറയുന്നത്. ഇതിന് സമാനമായ സാഹചര്യങ്ങൾ ശുചിമുറി മാലിന്യ സംസ്കരണ പദ്ധതിയിലും നിഴലിക്കുകയാണെന്നാണ് സംസാരം. എന്നാൽ, ഭരണ നേതൃത്വത്തിന്റെ വീഴ്ചകളെ സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും സഹപ്രവർത്തകരാണ് പൊളിച്ചടുക്കിയതെന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അതേസമയം, ഭരണമുന്നണിക്കാർ കാട്ടിയ ആവേശത്തിന്റെ ഒരംശം പോലും പ്രതിപക്ഷത്തിനില്ലായെന്നതും ചർച്ചയാകുന്നു.
'ചെയർപേഴ്സന്റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നത്'
കായംകുളം: നഗരസഭ കൗൺസിലിന്റെയും സ്ഥിരംസമിതികളുടെയും അനുമതിയില്ലാതെ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ മറവിൽ അഴിമതി നടത്താനുള്ള നീക്കം പിടിക്കപ്പെട്ടതിന്റെ ജാള്യമാണ് ചെയർപേഴ്സന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ എ.പി. ഷാജഹാൻ പറഞ്ഞു.
സ്വന്തം പക്ഷക്കാരാൽ തുറന്നുകാട്ടപ്പെട്ട ചെയർപേഴ്സൻ പ്രതിപക്ഷത്തിനുനേരെ ആരോപണം ഉന്നയിച്ചതിലൂടെ സ്വയം അപഹാസ്യയായി. പദ്ധതിയിലെ വീഴ്ചകൾ സംബന്ധിച്ച് ഇടത് നേതാക്കളായ വൈസ് ചെയർമാനും സ്ഥിരംസമിതി അധ്യക്ഷരുമാണ് കൗൺസിലിൽ ആക്ഷേപം ഉന്നയിച്ചത്. ഭരണത്തിന് നേതൃത്വം നൽകുന്നവരുടെപോലും വിശ്വാസം നഷ്ടമായ ചെയർപേഴ്സൻ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. കൗൺസിലിലും സ്ഥിരംസമിതികളും തുടർച്ചയായി യോഗങ്ങൾ ചേരുന്ന സമയത്ത് പദ്ധതി മറച്ചുവെച്ച് മുൻകൂർ അനുമതി നൽകിയതിൽ ചെയർപേഴ്സന് മറുപടിയില്ലാത്തത് അഴിമതിക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.