മാവേലിക്കരയിൽ വിജയത്തുടർച്ചയുമായി എം.എസ്. അരുൺ കുമാർ
text_fieldsഎം.എസ്. അരുൺ കുമാർ
മാവേലിക്കര: മാവേലിക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാർ രണ്ടാം തവണയും കുറിച്ചത് മികച്ച വിജയം. 15736 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അരുൺ കുമാർ യു.ഡി.എഫ് തരംഗത്തെ മറികടന്നത്. അരുൺ കുമാർ 67180 വോട്ടുകൾ നേടിയപ്പോൾ പ്രധാന എതിരാളികളായ യു.ഡി.എഫിലെ മുത്താര രാജ് 51444 വോട്ടും എൻ.ഡി.എ സ്ഥാനാർഥി കെ. അജിമോൻ 23,200 വോട്ടും നേടി. 2011 മുതൽ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ് മാവേലിക്കര നിയമസഭ മണ്ഡലം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24, 539 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സി.പി.എമ്മിന്റെ യുവമുഖം എം. എസ്. അരുൺകുമാർ നിയമസഭയിലെത്തിയത്. ഇത്തവണ ഭൂരിപക്ഷം 15736 ആയി കുറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ, കളിസ്ഥലങ്ങളുടെ വികസനം, കഴിഞ്ഞ പത്തുവർഷത്തെ ഭരണം, എം.എൽ.എയുടെ പ്രവർത്തന മികവ് എന്നിവയെല്ലാം മാവേലിക്കരയിൽ കാര്യമായ ചർച്ചയായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കരുത്ത് പ്രകടമാക്കുന്ന മത്സര ഫലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാർ 68654 വോട്ടാണ് നേടിയത്. യു.ഡി.എഫ് സ്ഥാനാർഥിയായ കെ.കെ. ഷാജുവിന് 44,115വോട്ട് മാത്രമായിരുന്നു ലഭിച്ചിരുന്നത്.


