നെഹ്റു ട്രോഫി വള്ളംകളി; തീയതിമാറ്റം അനിശ്ചിതത്വത്തിൽ
text_fieldsആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി തീയതിമാറ്റം അനിശ്ചിത്വത്തിൽ. ആഗസ്റ്റ് 30ന് നടത്താൻ സംഘാടകസമിതിയായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ധാരണയിലെത്തിയെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
ഏപ്രിലിൽ ചേർന്ന എൻ.ടി.ബി.ആർ യോഗത്തിലാണ് പ്രകൃതിക്ഷോഭം അടക്കമുള്ള സാധ്യതകൾ കണക്കിലെടുത്ത് ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവുരീതി മാറ്റി പുതിയ തീയതിയിലേക്ക് മാറിയത്. ഈ തീയതിമാറ്റം സംബന്ധിച്ച് അന്നുതന്നെ സർക്കാറിന് ശിപാർശ നൽകി രണ്ടുമാസം പിന്നിട്ടിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
ഓണത്തിന് മുന്നോടിയായി വള്ളംകളി നടത്തിയാൽ പരസ്യവരുമാനത്തിലും ടിക്കറ്റ് വിൽപനയിലും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തീയതിയിൽ വ്യക്തത വന്നാൽ മാത്രമേ സംഘാടകസമിതിക്ക് നടത്തിപ്പുമായി മുന്നോട്ടുപോകാൻ കഴിയൂ.
അതിനിടെ, ജൂലൈ ഒമ്പതിന് വള്ളംകളിക്ക് സീസണിന് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ മുന്നൊരുക്കവും ഏങ്ങുമെത്തിയില്ലെന്ന് പരാതിയുണ്ട്. മത്സരം ഓണത്തിന് മുമ്പ് നടത്തണമെന്നാണ് വള്ളംകളി സമിതിയുടെയും ക്ലബുകളുടെയും ആവശ്യം.
എന്നാൽ, മാത്രമേ വിദേശികൾ ഉൾപ്പെടെ പരമാവധി സഞ്ചാരികളെ ആകർഷിക്കാനും സ്പോൺസർമാരെ കണ്ടെത്താനും കഴിയൂ. തദ്ദേശ തെരഞ്ഞെടുപ്പുകൂടി വരുന്നതിനാൽ തീയതി നീട്ടിയാൽ എല്ലാ പ്രവർത്തനങ്ങളും സ്തംഭിക്കുമെന്ന ആശങ്കയുണ്ട്.
1954ൽ ആരംഭിച്ച കാലംമുതൽ ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടത്തിയിരുന്നത്. 2002ൽ കുമരകം ബോട്ടുദുരന്തം ഉണ്ടായപ്പോഴാണ് ആദ്യമായി തീയതി മാറ്റമുണ്ടായത്. ആവർഷം സെപ്റ്റംബർ 13നായിരുന്നു മത്സരം. പിന്നീട് തീയതിയും മാസവും മാറിയത് 2018ലെ പ്രളയകാലത്താണ്.
പ്രളയത്തെ അതിജീവിച്ചെത്തിയ ആ വർഷം നവംബറിലായിരുന്നു മത്സരം. 2019ലും പ്രതികൂല കലാവസ്ഥയെ തുടർന്ന് മത്സരക്രമം മാറ്റി. അന്ന് ആഗസ്റ്റ് 31നാണ് നടത്തിയത്. കോവിഡ് കാരണം 2020, 2021 വർഷങ്ങളിൽ മത്സരം ഉപേക്ഷിച്ചു.
2022ൽ സെപ്റ്റംബർ നാലിനായിരുന്നു മത്സരം. 2023ൽ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച തന്നെ കളി നടന്നു. കഴിഞ്ഞവർഷം വയനാട് ഉരുൾപൊട്ടൽ ദുരന്തപശ്ചാത്തലത്തിൽ തീയതി മാറ്റി. 2024ൽ സെപ്റ്റംബർ 28നാണ് നെഹ്റു ട്രോഫി നടന്നത്.
ആഗസ്റ്റിലെ മഴയും പ്രകൃതിക്ഷോഭങ്ങളും പതിവാണെന്നും അതിനാൽ വള്ളംകളി തീയതി മാറ്റണമെന്ന ആവശ്യമുയർന്നതോടെയാണ് പുതിയ തീയതി പരിഗണിച്ചത്. അതേസമയം, രാജ്യാന്തര ടൂറിസം കലണ്ടറിൽ ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയിൽ നെഹ്റു ട്രോഫിവള്ളം കളി ഇടംപിടിച്ചതാതിനാൽ മാറ്റരുതെന്ന വാദവുമുണ്ട്. തീയതി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബുധനാഴ്ച വൈകീട്ട് ചേരുന്ന എൻ.ടി.ബി.ആർ യോഗത്തിൽ ചർച്ചയാകും.
കഴിഞ്ഞവർഷം 0.5 മില്ലീസെക്കൻഡ് വ്യത്യാസത്തിൽ വിജയിയെ കണ്ടെത്തിയത് ഏറെ തർക്കത്തിന് ഇടയാക്കിയിരുന്നു. അത്തരം പരാതികൾ ഒഴിവാക്കാൻ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങൾ മികവുറ്റതാക്കാൻ ഇക്കുറി പ്രഫഷനൽ സംഘങ്ങളെയാവും തെരഞ്ഞെടുക്കുക.