ഓണത്തെ വരവേൽക്കാൻ പൂന്തോട്ടം ഒരുങ്ങി
text_fieldsസുനിൽ പൂന്തോട്ടത്തിൽ
മാരാരിക്കുളം: ഓണത്തെ വരവേൽക്കാൻ മൂന്ന് ഏക്കറിൽ കേരളത്തിലെ വലിയ പൂന്തോട്ടം ഒരുങ്ങി. കണ്ണിന് കുളിർമായേകുന്ന പുഷ്പോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും.
പഞ്ചായത്ത് ഒന്നാം വാർഡിലെ മൂന്ന് ഏക്കറോളം വരുന്ന പുരയിടത്തിലാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്. മൂന്ന് നിറങ്ങളുള്ള ബന്ദിയും വാടാമല്ലിയും തുമ്പയുമാണ് ഇവിടെ പൂത്തുലഞ്ഞു നിൽക്കുന്നത്. അതോടൊപ്പം വിവിധതരം പൂച്ചെടികളുടെ വിൽപനയും ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടത്തിൽ ചിത്രങ്ങളെടുക്കാനും ദൃശ്യങ്ങൾ പകർത്താനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും കലാ -സംസ്കാരിക-പൊതു പ്രവർത്തകരും അതിഥികളായെത്തും. പൂക്കൾ വിലക്കുറവോടെയാണ് നൽകുന്നത്. കർഷകനായ വി.പി. സുനിലും ഭാര്യ റോഷ്നി സുനിലും ചേർന്നാണ് പൂന്തോട്ടം ഒരുക്കിയത്. മൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. ഹൈടെക് രീതിയിലാണ് കൃഷി. പുഷ്പോത്സവത്തിന്റെ നടത്തിപ്പിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ ചെയർമാനായും ആർ. രവികുമാർ കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാർഥികളും കർഷകരുമായുള്ള സംവാദം, കർഷകസംഗമം, ചിത്രരചന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പൂക്കളുടെയും പച്ചക്കറികളുടെയും വിപണനം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.