കായംകുളത്ത് കളിസ്ഥലവും ഐ.ടി.ഐയും റിയൽ എസ്റ്റേറ്റ് മാഫിയ അട്ടിമറിച്ച പദ്ധതികൾ
text_fieldsകായംകുളം: കായിക വിനോദത്തിനായി കായംകുളം നഗരത്തിൽ തുണ്ട് സ്ഥലം പോലുമില്ലാത്ത സ്ഥിതി. നഗരത്തിന് സ്വന്തമായി സ്റ്റേഡിയം വേണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയരുന്നുവെങ്കിലും അതിനായി നടപടികളില്ല. നഗരസഭ ജന്മശതാബ്ദി വർഷത്തിലേക്ക് കടന്ന വർഷമെങ്കിലും സ്റ്റേഡിയം വരുമോയെന്നാണ് ഉയരുന്ന ചോദ്യം.തച്ചടി പ്രഭാകരൻ എം.എൽ.എ ആയിരിക്കെ ബോയ്സ് സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയമാക്കാനുള്ള നടപടി തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല.
പിന്നീടാണ് നഗരസഭ ശ്രമങ്ങൾ തുടങ്ങുന്നത്. 2014-15 ലെ യു.ഡി.എഫ് ഭരണത്തിൽ ഐ.ടി.ഐക്കും സ്റ്റേഡിയത്തിനുമായി വെട്ടത്തേത്ത് വയലിലെ നാല് ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാരിന്റെ ലാൻറ് അക്വസിഷേൻ നിയമത്തിന് അനുസൃതമായ ചട്ടം പ്രാബല്യത്തിൽ വരാതിരുന്നത് തടസമായി.
എന്നാൽ സർക്കാർ അനുമതിയോടെ സ്ഥലത്തിനായി 3.5 കോടി രൂപ കലക്ടറുടെ വർക്ക് ഡിപ്പോസിറ്റ് ഫണ്ടിൽ നിക്ഷേപിച്ചു. സ്ഥലത്ത് ഒരു വക നിർമാണങ്ങൾക്കും അനുമതി നൽകരുതെന്ന തീരുമാനവും കൗൺസിലിലുണ്ടായി. പിന്നീട് ചട്ടം നിലവിൽ വന്നെങ്കിലും വിഷയത്തെ ഗൗരവത്തോടെ കാണുന്നതിൽ തുടർന്നുവന്ന ഭരണ സമിതികൾ വീഴ്ച വരുത്തുകയായിരുന്നു.
ഇതിനിടെ അനുമതി നൽകിയും അല്ലാതെയും പദ്ധതി സ്ഥലത്ത് അനധികൃത നിർമാണങ്ങൾ തകൃതിയായി. അധികൃതരുടെ മൗനസമ്മതത്തിലാണ് നിർമാണങ്ങൾ നടന്നത്. ജനത്തെ കബളിപ്പിക്കാനായി ‘സ്റ്റോപ് മെമ്മോ’ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെങ്കിലും ഇതിന് പുല്ലുവിലയാണ് റിയൽ എസ്റ്റേറ്റ് ലോബി നൽകുന്നത്.
വരുമോ ഐ.ടി.ഐ?
റിയൽ എസ്റ്റേറ്റ് മാഫിയയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി അട്ടിമറിക്കപ്പെടുന്ന നഗരത്തിലെ പദ്ധതികളിൽ ഉൾപ്പെട്ടവയാണ് ഐ.ടി.ഐയും. 2009 ൽ നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ ഇടുങ്ങിയ മുറികളിൽ തുടങ്ങിയ ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം എന്നതിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
യു.ഡി.എഫ് ഭരണ കാലത്ത് നഗരസഭക്ക് മുന്നിൽ ഐ.ടി.ഐയുടെ പേരിൽ എസ്.എഫ്.ഐ സമര വേലിയേറ്റം തന്നെ സൃഷ്ടിച്ചിരുന്നു. സ്വന്തം സ്ഥലത്ത് കെട്ടിടമില്ലാത്തതിനാൽ ഐ.ടി.ഐ നഷ്ടപ്പെടുമെന്ന ഉത്തരവുകളാണ് സമരങ്ങൾക്ക് കാരണമായത്. ഒമ്പത് വർഷം മുമ്പ് ഇടതുപക്ഷം ചുമതല ഏറ്റതോടെ എസ്.എഫ്.ഐ ഈ വഴി മറന്നു.
കെ.എസ്.യുക്കാരാകട്ടെ ഇതുവരെയും സംഭവം അറിഞ്ഞ മട്ടില്ല. ഐ.ടി.ഐക്ക് കെട്ടിടം സ്ഥാപിക്കാൻ സ്ഥലം വാങ്ങി നൽകാമെന്ന് 2009 ജനുവരി ഒന്നിന് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടർ മുമ്പാകെ നഗരസഭ സെക്രട്ടറി മുദ്രപത്രത്തിൽ കരാർ എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി.ഐ അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ സ്വന്തമായി സ്ഥലം ലഭ്യമാക്കുമെന്നായിരുന്നു ഉറപ്പ്.
കെ.പി റോഡിന് സമീപം വെട്ടത്തേത്ത് വയലിൽ ഐ.ടി.ഐക്കും സ്റ്റേഡിയത്തിനുമായി നാല് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടരാനായില്ല. റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദ്ദത്താൽ അട്ടിമറിക്കപ്പെടുക യായിരുന്നുവെന്നാണ് ആക്ഷേം. ഇതിനെ മറികടന്ന് സ്ഥലത്തിനായി 2014-15 ൽ സർക്കാർ അനുമതിയോടെ 2.75 കോടി കലക്ടറുടെ വർക്ക് ഡിപ്പോസിറ്റ് ഫണ്ടിൽ നഗരസഭ നിക്ഷേപിച്ചു.
കേന്ദ്ര സർക്കാറിന്റെ ലാൻഡ് അക്വിസിഷേൻ നിയമത്തിന് അനുസൃതമായ ചട്ടം നിലവിൽ വരാതിരുന്നത് അന്ന് ഏറ്റെടുക്കലിന് തടസമായി. പിന്നീടു ഭരണത്തിൽവന്ന ഇടതുപക്ഷം സ്ഥലം ഏറ്റെടുക്കുന്നതിൽ അലംഭാവം കാട്ടുകയായിരുന്നു. ഏറ്റെടുക്കാൻ ലക്ഷ്യമിട്ട സ്ഥലത്ത് നിർമാണങ്ങൾക്ക് അനുമതി നൽകരുതെന്ന കൗൺസിൽ തീരുമാനങ്ങൾ അട്ടിമറിച്ച് എൻജിനീയറിങ് വിഭാഗം കെട്ടിട നിർമാണത്തിന് അനുമതി വരെ നൽകി.
ഭൂ ഉടമകൾ 2015 ൽ സമ്മതപത്രം നൽകിയ സ്ഥലമാണ് റിയൽ എസ്റ്റേറ്റ് ലോബിയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി അട്ടിമറിക്കാൻ ശ്രമം നടന്നത്. ഇപ്പോഴത്തെ ഭരണ സമിതി നടത്തിയ ശ്രമങ്ങളിൽ ഐ.ടി.ഐക്ക് സ്ഥലം ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. എന്നാൽ കെ.പി റോഡിലൂടെ വഴി ലഭ്യമാക്കാനുള്ള നടപടി തടസ്സപ്പെട്ടത് തിരിച്ചടിയായി.
ഇതിനെ മറികടക്കാൻ പുറകുവശത്തെ വഴി വീതി വർധിപ്പിച്ച് സ്ഥലം ഏറ്റെടുക്കാനാണ് ശ്രമം. മൂന്ന് മീറ്റർ വഴി അഞ്ച് മീറ്ററായി ഉയർത്തിയാൽ മാത്രമെ സ്ഥലം ഏറ്റെടുക്കാൻ കഴിയു. ഇതിനുള്ള നടപടികൾ വികസന സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സ്ഥലത്തിന്റെ മൂല്യനിർണയ നടപടികൾ പൂർത്തീകരിച്ചതാണ് പ്രതീക്ഷ.