ഹരിത കർമസേനാംഗങ്ങളെ പൊലീസ് ഇറക്കിവിട്ടതായി പരാതി
text_fieldsപ്രതിഷേധത്തിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾ താമരക്കുളം പഞ്ചായത്ത് ഓഫിസിനുമുന്നിൽ കുത്തിയിരിക്കുന്നു
ചാരുംമൂട്: പോളിങ് സ്റ്റേഷനുകളിലേക്ക് താമരക്കുളം പഞ്ചായത്തിൽനിന്ന് ഡ്യൂട്ടിക്കയച്ച ഹരിത കർമ സേന അംഗങ്ങളെ പൊലീസ് ഇറക്കിവിട്ടതായി പരാതി. ഹരിത കർമ സേന അംഗങ്ങൾ പഞ്ചായത്ത് ഓഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ല ഹരിതമിഷനും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പ്രകാരമാണ് പോളിങ് സ്റ്റേഷനുകളിലുണ്ടാകുന്ന മാലിന്യനീക്കത്തിന് പഞ്ചായത്തിൽനിന്ന് ഹരിതകർമസേനയെ നിയോഗിച്ചത്.
എന്നാൽ കണ്ണനാകുഴി ഗവ. എൽ.പി.എസ്, വേടര പ്ലാവ് ഗവ. എൽ.പി.എസ്, കൊട്ടയ്ക്കാട്ടുശ്ശേരി എൻ.എസ്.എസ് കരയോഗം, പ്രസിഡൻസി സ്‌കൂൾ തുടങ്ങിയ പോളിങ് സ്റ്റേഷനുകളിലാണ് ഇവർക്ക് മൊബൈൽ ഡ്യൂട്ടിയിലുള്ള പൊലീസിന്റെ ഭാഗത്തുനിന്ന് തിക്താനുഭവം ഉണ്ടായത്. മാലിന്യശേഖരണത്തിന് നിയോഗിക്കപ്പെട്ട തങ്ങളെ വോട്ടർമാരുടെ മുന്നിൽ വെച്ച് നിങ്ങൾക്കിവിടെ കാര്യമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയും പോളിങ് സ്റ്റേഷനിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നെന്ന് ഇവർ പറഞ്ഞു.വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലെത്തി ഡ്യൂട്ടി നിശ്ചയിച്ചു നൽകിയ സെക്രട്ടറിയെ കണ്ട് പരാതി അറിയിച്ച ശേഷമാണ് പ്രതിഷേധിച്ചത്. ഹരിത കർമസേന കൺസോർട്യം പ്രസിഡൻറ് ജലജ, സെക്രട്ടറി ഗിരിജ എന്നിവർ നേതൃത്വം നൽകി.


