ആലപ്പുഴ നഗരസഭ; സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ യൂനിറ്റുകൾ ‘കട്ടപ്പുറത്ത്’
text_fieldsആലപ്പുഴ: ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ആലപ്പുഴ നഗരസഭയിൽ സജ്ജമാക്കിയ സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ യൂനിറ്റുകൾ ‘കട്ടപ്പുറത്ത്’. ട്രയൽ റൺ പൂർത്തിയാക്കതിന് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലാണ് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് പ്രവർത്തനം പരാജയപ്പെട്ടത്.
അനുകൂലമായ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നുതവണ ഹൗസ്ബോട്ടിൽനിന്നടക്കം ശേഖരിച്ച ശൗചാലയ മാലിന്യം പ്ലാന്റിൽ സംസ്കരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വാഹനത്തിലെ പ്ലാന്റിൽനിന്ന് സംസ്കരണശേഷം പുറത്തുവന്ന ശുദ്ധീകരിച്ച വെള്ളമാണ് പ്രധാനമായും പരിശോധിച്ചത്.
പരിശോധനയിൽ ജൈവമാലിന്യത്തിന്റെ അളവ് സൂചിപ്പിക്കുന്ന ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (ബി.ഒ.ഡി) കൂടുതലാണെന്ന് കണ്ടെത്തി. ബി.ഒ.ഡി ലെവൽ നിലവിൽ 12 ആണ്. അത് അഞ്ചിൽ താഴെയാണ് വേണ്ടത്.
ബി.ഒ.ഡിയുടെ അളവ് കൂടിയതോടെ നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു. ടൗൺഹാൾ പരിസരത്ത് ഉപയോഗിക്കാതെ വാഹനം ഇട്ടിരിക്കുകയാണ്. അടുത്തിടെ വാങ്ങിയ പുതിയ വാഹനത്തിൽ ഒരെണ്ണത്തിന്റെ പണം മാത്രമാണ് നൽകിയത്. പ്രവർത്തനത്തിന് ആവശ്യമായ പി.സി.ബി സർട്ടിഫിക്കറ്റ്കിട്ടാതായതോടെ കമ്പനി അധികൃതരും ഉൾവലിഞ്ഞു.
ഡിസംബറിലാണ് സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്. ഭൗമ എൻവിറോടെക്കിൽനിന്ന് അമൃത് പദ്ധതി പ്രകാരം വാങ്ങിയ രണ്ട് മൊബൈൽ യൂനിറ്റുകളാണ് പ്രവർത്തനസജ്ജമാക്കിയത്. ആറുമാസം പിന്നിട്ടിട്ടും പ്രവർത്തനത്തിന് ആവശ്യമായ അംഗീകാരം കിട്ടാത്തതാണ് പ്രധാന തടസ്സമെന്ന് അധികൃതർ പറഞ്ഞു.
ശൗചാലയ മാലിന്യ ശേഖരത്തിന്റെ നിരക്കും നിശ്ചയിച്ചിരുന്നു. നഗരസഭ പരിധിയില്‍ വീടുകള്‍ക്ക് മിനിമം 4000 മുതല്‍ 5000 രൂപ വരെയും (വാഹനസൗകര്യ പരിമിതിക്കനുസരിച്ച്), ബി.പി.എൽ കുടുംബങ്ങള്‍ക്ക് 3000 രൂപയും ഹൗസ് ബോട്ടുകള്‍ക്ക് മിനിമം 2000 രൂപയും (1000 ലിറ്ററിന്), ലോഡ്ജ് അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മണിക്കൂറിന് മിനിമം 6000 രൂപ നിരക്ക് ഈടാക്കും.
മണിക്കൂറില്‍ 6000 ലിറ്റര്‍ ശൗചാലയ മലിനജലം സംസ്കരിക്കാന്‍ പര്യാപ്തമായ വാഹനങ്ങളാണിത്. ഒരുലക്ഷം ലിറ്റർ സംസ്കരണശേഷിയുള്ള രണ്ട് മൊബൈൽ യൂനിറ്റാണ് നഗരസഭ സ്വന്തമാക്കിയത്.
ടാങ്കറില്‍ രാത്രിയില്‍ വിവിധയിടങ്ങളിൽ തള്ളുന്ന ശൗചാലയ മാലിന്യം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിരന്തരം പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് മൊബൈല്‍ ട്രീറ്റ്മെന്റ് യൂനിറ്റിലേക്ക് വഴിമാറാൻ തീരുമാനിച്ചത്. ഡിസംബറിൽ ഏറെ കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റിന്റെ പ്രവർത്തനം മാസങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമാക്കാനായിട്ടില്ല. ഇതിൽ ഭരണകക്ഷിയിലടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്.