തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചിട്ടും മണൽഖനനം തുടരുന്നു
text_fieldsതോട്ടപ്പള്ളിയിൽ മണ്ണുമാന്തി യന്ത്രങ്ങൾ മണൽഖനനം നടത്തുന്നു
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ പൊഴി മുറിച്ച് വെള്ളം ഒഴുക്കി തുടങ്ങിയിട്ടും മണൽഖനനം തുടരുന്നു. പൊഴി 100 മീറ്ററോളം വീതിയിലാണ് മുറിച്ച് വെള്ളം ഒഴുകാൻ അവസരം ഒരുക്കിയത്. ഒരാഴ്ച മുമ്പുതന്നെ പൊഴിമുറിക്കൽ പൂർത്തിയാക്കി വെള്ളം ഒഴുക്കിയിരുന്നു. ഇതോടെ കുട്ടനാട്ടിൽ വെള്ളം ഇറങ്ങുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്.
കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാനാണ് തോട്ടപ്പള്ളിയിൽ പൊഴിമുറിക്കലും മണൽഖനനവും തുടങ്ങിയത്. പൊഴിയിലെ മണ്ണ് നീക്കുകയും കുട്ടനാട്ടിൽ വെള്ളം ഇറങ്ങുകയും ചെയ്തിട്ടും മണൽഖനനം തുടരുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മണൽഖനനം ചെയ്ത് അവിടെതന്നെ കൂട്ടിയിടുകയാണ്. താമസിയാതെ പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്തും (ഐ.ആർ.ഇ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡും (കെ.എം.എം.എൽ) എത്തി മണൽ കൊണ്ടുപോയി തുടങ്ങും.
10 മണ്ണുമാന്തി യന്ത്രങ്ങളിലാണ് മണൽവാരുന്നത്. തോട്ടപ്പള്ളിയിൽ ഇത്ര വലിയതോതിൽ ഖനനം നടത്തുന്നത് സമീപത്തെ തീരപ്രദേശങ്ങളുടെ നാശത്തിന് കാരണമാകുകയാണ്. ഇറിഗേഷൻ വകുപ്പ് കരാർ നൽകിയാണ് മണ്ണ് നീക്കി പൊഴി മുറിച്ചത്. വെള്ളമൊഴുക്ക് കുറയുന്നതോടെ വീണ്ടും പൊഴി മണ്ണടിഞ്ഞ് പഴയപടിയാകുകയാണ് പതിവ്. യന്ത്രങ്ങൾ ഉപയോഗിച്ച് വർഷം മുഴുവൻ ഖനനം നടക്കുന്നതിനാൽ പൊഴി താനെ അടയുന്ന പ്രതിഭാസം ഇപ്പോൾ ഇല്ലാതായി.
ഒരിക്കലും ഇളക്കം വരുത്തിക്കൂടാത്ത കടൽ മണലിലെ മൂന്നാമത്തെ പാളിയായ ടെറിഷ്യറി ഡിപ്പോസിറ്റ്വരെ ഖനനം ചെയ്തു. കടൽ ജലം കലങ്ങിയതിനാൽ ആൽഗകൾ ചുവന്ന നിറത്തിലായി കിലോമീറ്ററുകളോളം കടൽവെള്ളവും ചുവന്ന നിറമായി മാറിയിരുന്നു. കടൽത്തീര സംരക്ഷണ നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഖനനം.
ദുരന്ത നിവാരണ നിയമ പ്രകാരം ഖനന ഉത്തരവ് നൽകിയതിനാൽ നിയമങ്ങൾ പാലിച്ച് ഖനനം നടത്തേണ്ട ബാധ്യത കമ്പനികൾക്കുണ്ടായിരുന്നില്ല. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണി ഉണ്ടാകുമെന്ന് 2012 ലെ ചെന്നൈ ഐ.ഐ.ടിയുടെ പഠനം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനനത്തിന് തുടക്കമിട്ടത്.
ഇത്തവണ പൊഴിമുറിക്കൽ വൈകിയതിനാലാണ് കുട്ടനാട് മുങ്ങുന്ന സ്ഥിതിയുണ്ടായത്. കപ്പലപകടം സൃഷ്ടിച്ച പരിസ്ഥിതി ഭീതി നിമിത്തമാണ് പൊഴിമുറിക്കൽ താമസിച്ചത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിന് അവിടെ അവശേഷിക്കുന്ന പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ നവീകരണം, നീരൊഴുക്ക് സുഗമമാക്കാനായി കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉള്ള റോഡുകളുടെയും ചാനലുകളുടെയും നവീകരണം തുടങ്ങിയവ നടപ്പാക്കണമെന്ന് നിർദേശിക്കപ്പെട്ടിരുന്നു.
ഇതൊന്നും നടപ്പായില്ല. മണൽഖനനം മാത്രമാണ് ഊർജിതമായി നടക്കുന്നത്. ആവശ്യത്തിലും ഏറെ മണ്ണാണ് ഇവിടെനിന്ന് ഖനനം ചെയ്ത് കടത്തുന്നത്. ഇതോടെ പ്രദേശത്ത് കിലോമീറ്ററുകളോളം നീളത്തിൽ തീരം പാടെ ഇടിഞ്ഞ് കടലിൽ പതിക്കുകയാണ്.