സ്റ്റേഷൻ നിർമിക്കാൻ കോടി രൂപ അനുവദിച്ചിട്ട് 15 വർഷം; പ്രതികളെ കെട്ടിയിടുന്നത് ജനൽകമ്പികളിൽ
text_fieldsഅരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന വാടക കെട്ടിടം
അരൂർ: പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ മാർക്ക് തിരികെ നൽകുന്നതിന്റെ ഭാഗമായി അരൂരിൽ പുതിയ സർക്കിൾ ഓഫിസ് തുറക്കാൻ വാടക കെട്ടിടം തേടുകയാണ് പൊലീസ്. അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളാകും സർക്കിൾ ഓഫിസിനു കീഴിൽ വരിക. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനും വാടക കെട്ടിടത്തിലാണ് പരിമിതികളുടെ നടുവിൽ പ്രവർത്തിക്കുന്നത്.
ജില്ലയുടെ വടക്കേ അതിർത്തിയിലുള്ള അരൂർ സ്റ്റേഷൻ 2015 മുതലാണ് ചന്തിരൂർ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലേക്ക് വാടകയ്ക്ക് മാറിയത്. ഇടക്കൊച്ചി പാലത്തിനരികിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ ജീർണിച്ച് തകർന്നപ്പോഴാണ് ചന്തിരൂരിലെ വാടക കെട്ടിടത്തിലേക്ക് മാറിയത്. 50 ഓളം ജീവനക്കാരുള്ള സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ജനൽകമ്പികളിൽ പ്രതികളെ കെട്ടിയിടേണ്ട ഗതികേട് പോലുമുണ്ട്. പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ 15 വർഷം മുമ്പ് അനുവദിച്ചിട്ടും സ്ഥലം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പുതിയ സർക്കിൾ ഓഫിസ് തുറക്കാൻ വാടക കെട്ടിടം തേടുന്നത്.


