മുന്നണികളുടെ അഭിമാന പോരാട്ടം
text_fieldsയു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ കുത്തിയതോട് പ്രചാരണത്തിൽ
‘‘ഏപ്രിൽ ഒമ്പതിന് കേരളമൊന്നാകെ പോളിങ് ബൂത്തിലെത്തുമ്പോൾ മൂന്ന് മുന്നണികൾക്കും അവയെ നയിക്കുന്ന കക്ഷികൾക്കും ഇതു ജീവന്മരണപ്പോരാട്ടമാണ്. മൂന്നാം ഊഴവും അധികാരത്തിലെത്താനാണ് പിണറായി സർക്കാറിന്റെ ലക്ഷ്യവും മുദ്രാവാക്യവും. ഇക്കുറി ഭരണത്തിലേറുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പോരാട്ടം. മുന്നണികളുടെ മൽപിടുത്തത്തിനിടെ വോട്ടുവിഹിതം കൂട്ടുകയാണ് ബി.ജെ.പി ലക്ഷ്യം. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലൂടെ ‘മാധ്യമം’ യാത്ര.
അഡ്വ. ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്)
കേരളത്തില്‍ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യവനിതയാണ്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ് എന്‍.എസ്.യു കോഓഡിനേഷന്‍ കമ്മിറ്റി അംഗം, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സൻ, ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം (അമ്പലപ്പുഴ ഡിവിഷന്‍) കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധി ആയി. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗമാണ്. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരക്കൽ ഇബ്രാഹിംകുഞ്ഞിന്‍റെ മകളായി ജനനം.
ദലീമ ജോജോ (സി.പി.എം)
അരൂരിൽ രണ്ടാമങ്കം. ചലച്ചിത്ര പിന്നണി ഗായിക, നാടക ഗായിക എന്നീ നിലകളിൽ ശ്രദ്ധേയയാണ്. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലെ പഠനത്തിനുശേഷം മദ്രാസിൽനിന്ന് ഗാനഭൂഷണം പാസായി. ഞാറയ്‌ക്കൽ ടാലന്റ് മ്യൂസിക് സ്‌കൂളിൽ അധ്യാപികയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ 6,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ദലീമ നിയമസഭയിൽ എത്തിയത്. 2015 ജില്ല പഞ്ചായത്തിലെ അരൂർ ഡിവിഷനിൽ വിജയിച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2020ലും വിജയം ആവർത്തിച്ചു.
അഡ്വ. പി.എസ്. ജ്യോതിസ് (ബി.ഡി.ജെ.എസ്)
ജില്ലയിലെ പ്രമുഖനായ സി.പി.എം നേതാവായിരുന്നു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി.പി.എം വിട്ടത്. നിലവിൽ ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്) നേതാവാണ്. മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന പുന്നപ്ര-വയലാർ സമരസോനി എൻ.പി. തണ്ടാരുടെ മരുമകനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ മുൻ സെക്രട്ടറി പി.കെ. സുരേന്ദ്രന്‍റെ മകനാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം കൂടിയാണ്.


