കോടംതുരുത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
text_fieldsതുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പും വെറ്ററിനറിവകുപ്പും പഞ്ചായത്തും ബോധവത്കരണം തുടങ്ങി. പഞ്ചായത്തിലെ സെന്റ്ജോസഫ് പള്ളിക്ക് സമീപം ഒരാഴ്ചക്കുള്ളിൽ ഒന്നിലധികം കാക്കകൾ ചാകുകയും ചില കാക്കകളെ അവശ നിലയിൽ കണ്ടെത്തിയതോടെയുമാണ് പ്രദേശവാസികൾ വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ചത്.ചത്ത കാക്കയെ വെറ്ററിനറി അധികൃതർ ഭോപ്പാലിലെ ലാബിലേക്കയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് മേഖലയിലുള്ള കോഴി-താറാവ് കർഷകർക്കും വീടുകളിൽ വളർത്തുന്ന അലങ്കാര പക്ഷിവളർത്തുന്നവർക്കും ബോധവത്കരണം ആരംഭിച്ചു. പക്ഷികൾക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ പിടിപെട്ടാൽ അധികൃതരെ അറിയിക്കുന്നതിനായി മെഡിക്കൽ ഓഫിസർ ഡോ.നീനചന്ദ്രൻ, വെറ്റിനറി സർജൻ ഡോ.അനുരാജ്, പഞ്ചായത്ത് അംഗം വിനിത സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർദേശം നൽകി.
ധാരാളം ദേശാടന പക്ഷികളെത്തുന്ന ജില്ലയിലെ വല്ലത്തോട്, ചങ്ങരം, കുത്തിയതോട് പഞ്ചായത്തിന്റെ പള്ളിത്തോട്, തുറവൂർ പഞ്ചയത്തിന്റെ തുറവൂർ കരി എന്നിവിടങ്ങളിൽ പക്ഷിപ്പനിക്കെതിരെ ജാഗ്രതയിലാണ് വെറ്ററിനറി വിഭാഗം അധികൃതർ.


