നെൽവയലുകളിൽ ഉപ്പുവെള്ളം തുടരുന്നു; കലക്ടറുടെ ഉത്തരവിന് പുല്ലുവില
text_fieldsഅരൂർ മേഖലയിലെ ഉപ്പുവെള്ളം കയറിയ പൊക്കാളിപ്പാടങ്ങളിലൊന്ന്
തുറവൂർ: പട്ടണക്കാട് ബ്ലോക്കിലെ കോടംതുരുത്ത് പഞ്ചായത്തിൽ ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന കരിനിലങ്ങളിൽ ഉപ്പുവെള്ളം ഒഴിവാക്കാൻ നടപടിയില്ല. 2025 ഫെബ്രുവരി 17ന് വിജ്ഞാപനം ചെയ്ത ഉത്തരവ് പ്രകാരം ഏപ്രിൽ 15നുതന്നെ നെൽവയലുകളിലെ മത്സ്യകൃഷി അവസാനിപ്പിച്ച് ഉപ്പുവെള്ളം ഒഴിവാക്കേണ്ടതായിരുന്നു.
ഉപ്പുവെള്ളം ഒഴിവാക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. പി.ആർ.ഡി മുഖാന്തരം പ്രൊസീഡിങ്സ് പ്രസിദ്ധീകരിച്ചത് അല്ലാതെ നടപടികളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഏപ്രിൽ 15ന് വയലുകളിൽനിന്നു നിർമാർജനം ചെയ്യപ്പെടേണ്ടിയിരുന്ന ഉപ്പുവെള്ളം നിലവിലും തുടരുകയാണ്.
കലക്ടറുടെ ഉത്തരവിന് പുല്ലു വിലയാണ് പാടശേഖരസമിതികൾ കൽപക്കുന്നത്. നെൽകൃഷി ചെയ്യാനുള്ള ചില നിലം ഉടമകളുടെ ശ്രമങ്ങളെ ബോധപൂർവം പരാജയപ്പെടുത്തുകയുമാണ്. മത്സ്യകൃഷി ലക്ഷ്യമിടുന്ന ലോബികളാണ് പൊക്കാളികൃഷി മുടക്കുന്നതെന്ന് നെൽകർഷകർ പറയുന്നു. വയലുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ ശേഷിക്കുന്ന വളർച്ചയെത്താത്ത മത്സ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വയലുകൾ മത്സ്യവാറ്റിന് ലേലം വിളിക്കുമ്പോൾ കൂടുതൽ തുക പാടശേഖര ഭാരവാഹികൾക്ക് ലഭിക്കും. കാർഷിക കലണ്ടർ പരിഗണിക്കാതെതന്നെ മത്സ്യകൃഷിയിലേക്ക് ബന്ധപ്പെട്ടവർ നീങ്ങും. ഇതുമൂലം സർക്കാറിനും പ്രദേശവാസികൾക്കും കർഷക-മത്സ്യത്തൊഴിലാളികൾക്കുമാണ് ദോഷം സംഭവിക്കുന്നത്.
പൊക്കാളി കൃഷി ചെയ്യുന്ന കരിനിലങ്ങളിൽ സർക്കാർ അനുവർത്തിക്കുന്ന ഒരു നെല്ല്, ഒരു മീൻ എന്ന നയമാണ് അട്ടിമറിക്കപ്പെടുന്നത്. പൊക്കാളി നിലങ്ങളിൽ നെൽകൃഷി നടത്താൻ ബന്ധപ്പെട്ട വില്ലേജ് ഓഫിസർ കൺവീനറായി കൃഷി, ഇറിഗേഷൻ, ഫിഷറീസ്, പഞ്ചായത്ത് സെക്രട്ടറി, പൊലീസ്, പാടശേഖരങ്ങളുടെ ഭാരവാഹികൾ, നെൽ കർഷകരുടെയും പ്രദേശവാസികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന നിരീക്ഷണ സമിതികൾ രൂപവത്കരിക്കേണ്ടതാണ്. അതും നടന്നില്ല. ഇതോടെ അധികൃതരും മത്സ്യലോബിക്ക് ഒപ്പം നിൽക്കുകയാണെന്ന് വ്യക്തമാകുകയാണെന്ന് ജനകീയ പ്രതിരോധ സമിതി കുറ്റപ്പെടുത്തുന്നു.
നെൽകൃഷിക്ക് സർക്കാർ സൗജന്യങ്ങൾ ഏറെ
സൗജന്യമായ വൈദ്യുതിയോടൊപ്പം മോട്ടോറുകളും പെട്ടിയും പറകളും വെള്ളം ഒഴിവാക്കാൻ സർക്കാർ നൽകുന്നുണ്ട്. വയലുകളെ പുറംകായലുകളിൽനിന്നുള്ള ഉപ്പുവെള്ളത്തിൽനിന്ന് സംരക്ഷിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് പുറംബണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കും. മണ്ണിന്റെ രാസഘടന പരിശോധിക്കാൻ വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം സൗജന്യ സേവനം നൽകും. അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളും സാങ്കേതിക അറിവുകളും ഗവേഷണ സ്ഥാപനം സൗജന്യമായി നൽകും.
സൗകര്യങ്ങൾ ഒരുക്കിയിട്ടും ബഹുഭൂരിപക്ഷം പാടശേഖരങ്ങളുടെ ഭാരവാഹികൾ നെൽകൃഷി ഒഴിവാക്കുകയാണ്. കൃഷി ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുന്ന നിലം ഉടമകളെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു.
ഈ പ്രതിലോമ നടപടിയുടെ ഭാഗമായാണ് വയലുകളിൽ ഉപ്പുവെള്ളം സംഭരിക്കുന്നത്. ഇതുമൂലം കൂട്ടായി അനുവർത്തിക്കേണ്ട നെൽകൃഷിയുടെ മുന്നൊരുക്കങ്ങൾ അട്ടിമറിക്കപ്പെടുന്നു. വയലുകളുടെ വരമ്പുകളിലും സമീപത്തെ പുരയിടങ്ങളിലുമുള്ള പച്ചക്കറി കൃഷിക്ക് ലവണത്തിന്റെ സാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു.
പൊക്കാളി കൃഷി അന്യമാകുന്നു
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ചേർത്തല, കൊച്ചി, കണയന്നൂർ, പറവൂർ, കൊടുങ്ങല്ലൂർ താലൂക്കുകളിൽ മാത്രമാണ് പൊക്കാളികൃഷി നിലവിലുള്ളത്. എറണാകുളം ജില്ല കലക്ടർ ചെയർമാനായ പൊക്കാളി നില വികസന ഏജൻസിയാണ് ഈ അഞ്ച് താലൂക്കുകളിലെ കാർഷിക കലണ്ടർ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഉപ്പുവെള്ളം നിർമാർജനം ചെയ്ത വയലുകൾ തീക്ഷ്ണമായ വേനൽചൂടിൽ വരണ്ടുണങ്ങിയതിന് ശേഷം മാത്രം ഉഴുതുമറിച്ച് വാരങ്ങളും കൂനകളുമായി രൂപാന്തരപ്പെടുത്തിയാണ് കൃഷിക്ക് സജ്ജമാക്കുന്നത്. ബന്ധപ്പെട്ട കൃഷിഭവൻ മുഖാന്തരമാണ് പാടശേഖരങ്ങളുടെ ഭാരവാഹികൾക്ക് പി.എൽ.ഡി.എ നോട്ടീസ് നൽകുന്നത്. കരിനിലങ്ങളിൽ നെൽകൃഷി ഇല്ലാതാക്കാനുള്ള ഗൂഢാലോചനക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ജനകീയ പ്രതിരോധ സമിതിയുടെ പ്രദേശത്തെ കൺവീനർ കെ.കെ. അനിൽകുമാർ പറഞ്ഞു.