ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി; സ്ഥലമില്ലെന്ന് രേഖപ്പെടുത്തിയത് വിവാദമാകുന്നു
text_fieldsകായംകുളം: മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം നഗരത്തിൽ ലഭ്യമായിരിക്കെ ഇത് മറച്ചുവച്ച് സഞ്ചരിക്കുന്ന പദ്ധതിയിലേക്ക് പോയത് വിവാദമാകുന്നു. ആവശ്യമായ സ്ഥലം ലഭ്യമല്ലെന്ന് ഫയലിൽ രേഖപ്പെടുത്തിയാണ് അഴിമതി ലക്ഷ്യമാക്കിയ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് വ്യക്തമായതോടെ പ്രതിഷേധവും ശക്തമാകുകയാണ്.
പദ്ധതി നടപ്പാക്കാനായി മുരുക്കും മൂട്ടിൽ രണ്ടിടത്തായി നാലര ഏക്കർ സ്ഥലം നഗരത്തിന് സ്വന്തമായുണ്ട്. പദ്ധതിയുടെ മറവിൽ ചെയർ പേഴ്സനും സെക്രട്ടറിയും അഴിമതി ലക്ഷ്യമിട്ടെന്ന ആക്ഷേപം ശരിവെക്കുന്നതാണ് പുതിയ സംഭവം. ഇത്തരം വിവരങ്ങൾ പുറത്തറിയുന്നത് തങ്ങളുടെ നീക്കങ്ങൾക്ക് തടസ്സമാകുമെന്നതാണ്
മൂന്ന് മാസത്തോളം സ്ഥിരം സമിതിയെ പോലും ഫയൽ കാണിക്കാതിരുന്നതെന്നാണ് പറയുന്നത്. വെള്ളിയാഴ്ച നഗരസഭ ചട്ടം ഉപയോഗിച്ച് സ്ഥിരം സമിതി ഫയൽ പിടിച്ചെടുത്ത് പരിശോധിക്കുകയായിരുന്നു. ഫയലിൽ നേരത്തെയുണ്ടായിരുന്ന പല രേഖകളും മാറ്റിയതും ചർച്ചയായിട്ടുണ്ട്.1.25 കോടി രൂപയുടെ അഞ്ച് വർഷത്തെ മെയിൻറനൻസ് കരാറിലാണ് അഴിമതി ഒളിഞ്ഞിരുന്നത്. ഇത് പുറത്തുവന്നതോടെ സി.പി.എം നേതൃത്വം ഇടപ്പെട്ട് കരാർ റദ്ദാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വിഷയം അജണ്ടയാക്കി നടക്കുന്ന കൗൺസിലിൽ ഇതു സംബന്ധിച്ച ചർച്ചക്ക് ഭരണ നേതൃത്വം എന്ത് മറുപടി പറയുമെന്നതാണ് ജനം ഉറ്റുനോക്കുന്നത്.
സ്ഥിരം സമിതി അധ്യക്ഷക്ക് എതിരെ സെക്രട്ടറിയുടെ പരാതി
ശൗചാലയ മാലിന്യ സംസ്കരണ പദ്ധതിയുടെ മറവിലെ അഴിമതിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ നഗരസഭ സെക്രട്ടറി സി.പി.എം നേതൃത്വത്തിന് പരാതി നൽകിയത് ചർച്ചയാകുന്നു. ഏരിയ കമ്മിറ്റി അംഗം കൂടിയായ ചെയർപേഴ്സൺ പി. ശശികല വഴിയാണ് സ്ഥിരം സമിതി അധ്യക്ഷ ഫർസാന ഹബീബിന് എതിരെ പരാതി നൽകിയിരിക്കുന്നത്. മൂന്നു മാസമായി മറച്ചുവച്ച ഫയൽ ആവശ്യപ്പെട്ടത് സബന്ധിച്ച തർക്കമാണ് പരാതിക്ക് കാരണം.
ബന്ധപ്പെട്ട സ്ഥിരം സമിതിക്ക് ഫയൽ നൽകണമെന്ന നഗരസഭ ചട്ടം ലംഘിച്ചത് സംബന്ധിച്ച് വെള്ളിയാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. വൈസ് ചെയർമാൻ സി.പി.ഐയിലെ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്. കേശുനാഥ്, മായാദേവി, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി ഹരിലാൽ എന്നിവരും ഫർസാനയെ പിന്തുണച്ച് സെക്രട്ടറിയുടെ ചേമ്പറിൽ എത്തിയിരുന്നു.
എന്നാൽ ഇവരെ ഒഴിവാക്കി ഫാർസാനക്ക് എതിരെ മാത്രം പരാതി നൽകിയത് ശനിയാഴ്ച നടന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടിയിൽ വൈസ് ചെയർമാൻ ജെ. ആദർശ് ചോദ്യം ചെയ്തു. അതേസമയം ഫർസാനയിൽ നിന്ന് ഇത്തരം സമീപനം പലപ്പോഴും തനിക്കും നേരിടേണ്ടി വന്നതായി ചെയർപേഴ്സൺ പി. ശശികല മറുപടി നൽകി.
ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി അജണ്ടയാക്കിചൊവ്വാഴ്ച നടക്കുന്ന കൗൺസിലിലെ നിലപാട് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്. പദ്ധതി വിഷയത്തിൽ ഭരണപക്ഷത്ത് ഭിന്നത രൂക്ഷമാകുകയാണ്. ശനിയാഴ്ച നടന്ന കൗൺസിലിൽ നിന്നും മിക്ക കൗൺസിലർമാരും വിട്ടു നിന്നു. 21 കൗൺസിലർമാരിൽ 12 പേരാണ് ഹാജരായത്. സമ്മർദം ചെലുത്തി മൂന്ന് പേരെ കൂടി എത്തിച്ചാണ് ക്വാറം തികച്ചതത്രെ.
സെക്രട്ടറിക്കെതിരെ നടപടി വേണം -എ.പി. ഷാജഹാൻ
അഴിമതി നടത്താനായി ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി ഫയലിൽ തെറ്റായ വിവരങ്ങൾ ചേർത്ത നഗരസഭ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് ഡി.സി.സി സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ എ.പി. ഷാജഹാൻ ആവശ്യപ്പെട്ടു. കാര്യക്ഷമായ പദ്ധതി നടപ്പാക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ടായിരിക്കെ സ്ഥലം ലഭ്യമല്ലെന്ന് രേഖപ്പെടുത്തിയത് അഴിമതി നടത്താനാണ്. ഫയലിൽ കൃത്രിമവും കാട്ടിയിട്ടുണ്ട്. ചെയർപേഴ്സന്റെ അനുമതിയോടെ നടന്ന ഇത്തരം നടപടികളെ സംബന്ധിച്ച് സി.പി.എം ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.