ചികിത്സയിലിരിക്കെ യുവാവിെന്റ മരണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: തലക്ക് ക്ഷതമേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാവാലം പഞ്ചായത്ത് 13ാം വാര്‍ഡിൽ യദുകുമാർ (23), കുന്നുമ്മ വില്ലേജ് കാവാലം പഞ്ചായത്ത് 13ാം വാര്‍ഡിൽ കൈനിലം വീട്ടിൽ ഹരികൃഷ്ണൻ (22) എന്നിവരെയാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കാവാലം പഞ്ചായത്ത് 13ാം വാര്‍ഡിൽ മണ്ണുശ്ശേരി വീട്ടിൽ സലീലാനന്ദന്റെ മകൻ സുരേഷ്കുമാറിനെ (അപ്പുസുരേഷ് -30) മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്നു വിളിച്ചിറക്കി മർദിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കേറ്റതിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത് ബൈക്കിൽനിന്ന് വീണെന്നാണ്.
തലക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുളിങ്കുന്ന് ഗവ. ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സതേടണമെന്ന് നിർദേശിച്ചിരുന്നു. ഈമാസം രണ്ടിന് ചെവിയിൽനിന്നും രക്തം വന്നതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയലും ചികിത്സതേടിയെങ്കിലും മരിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് തലക്ക് ക്ഷതമേറ്റതായ വിവരം അറിയുന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.