ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്; നാടിന് അഭിമാനമായി ഹേമന്ദ്
text_fieldsകുന്ദമംഗലം : കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ അവസാനിച്ച ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ (എ.വി.സി) ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ നാടിന് അഭിമാനമായി കുന്ദമംഗലം സ്വദേശിയും. വെള്ളനൂർ പുൽപ്പറമ്പിൽ ഹേമന്ദാണ് രാജ്യത്തിനായി മത്സരിക്കുകയും മൂന്നാം സ്ഥാനം നേടിയ ടീമിൽ അംഗവുമായത്. നിലവിലെ ചാമ്പ്യൻമാരായിരുന്ന ബഹ്‌റൈനെ തോൽപിച്ചാണ് ഇന്ത്യ ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് ശേഷം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ചരിത്ര നിമിഷത്തിൽ ടീം അംഗം ആയതിലുള്ള സന്തോഷത്തിലാണ് ഹേമന്ദ്. ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത് മൂന്നാം തവണയാണെങ്കിലും ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചതും രാജ്യത്തിനായി കളിച്ചതും ആദ്യമായാണ്. അറ്റാക്കാർ പൊസിഷനിലാണ് ഹേമന്ദ് കളിക്കുന്നത്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ ഹേമന്ദിന് കഴിഞ്ഞിട്ടുണ്ട്. പത്താം വയസ് മുതലാണ് കോച്ച് രാജന്റെ കീഴിൽ വോളിബാൾ പരിശീലനം ആരംഭിച്ചത്. ഹേമന്ദിന്റെ പിതാവ് മനോജ് കുമാർ വോളിബാളിൽ ദേശീയ റഫറിയാണ്.
ഏറ്റവും വലിയതും പ്രഫഷനൽ ടൂർണമെന്റുമായ പ്രൈം വോളിയിൽ ഹൈദരാബാദ് ബ്ലാക്‌സ് ഹോക്‌സിന് വേണ്ടി കളിച്ചിട്ടുണ്ട് ഹേമന്ദ്. ഇന്ത്യയിലെ ഏറ്റവും മികച്ച എട്ട് ടീമുകളിൽ വിദേശ താരങ്ങൾ അടക്കം പങ്കെടുക്കുന്ന ടൂർണമെന്റാണ് പ്രൈം വോളി. മൂന്ന് തവണ സ്കൂൾസ് നാഷനൽ ചാമ്പ്യൻഷിപ്, രണ്ട് തവണ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്, ഖേലോ ഇന്ത്യ ഗെയിംസ്, ഓൾ ഇന്ത്യ യൂനിവേഴ്‌സിറ്റി ചാമ്പ്യൻഷിപ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ കളിച്ചു. നിലവിൽ കെ.എസ്.ഇ.ബി താരമാണ് ഹേമന്ദ്. 2018ൽ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ പിതാവ് മനോജ് കുമാർ റഫറിയും മകൻ ഹേമന്ദ് കളിക്കാരനുമായിന്നു. ഭാര്യ അലീന മികച്ച വോളിബാൾ പ്ലെയർ ആയിരുന്നു. നിലവിൽ കോച്ചാണ്. മാതാവ് : ഷീബ. സഹോദരി : ശലഭ.


