വേമ്പനാട് കായലിലെ 2.4 കി.മീറ്റർ നീന്തിക്കടന്ന് ആലുവയുടെ നീന്തൽസംഘം
text_fieldsആലപ്പുഴ വടക്കുംകര
അമ്പലക്കടവിൽനിന്ന്
കോട്ടയം വൈക്കം ബീച്ചിലേക്ക് നീന്തിയ ആലുവ
യിലെ സജി വാളാശ്ശേരി
സ്വിമ്മിങ് ക്ലബ് അംഗങ്ങൾ
ആലുവ: ‘മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശമുയർത്തി വേമ്പനാട് കായലിലെ 2.4 കി.മീ. നീന്തിക്കടന്ന് ആലുവയുടെ നീന്തൽ സംഘം. കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയും ശിഷ്യന്മാരായ 184 പേരുമാണ് സാഹസ നീന്തൽ നടത്തിയത്.
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്കായിരുന്നു നീന്തൽ. ആറു മുതൽ 70 വയസ്സ് വരെയുള്ള അംഗങ്ങൾ ഉൾപ്പെട്ട സംഘത്തിൽ 90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉണ്ടായിരുന്നു.
ചെങ്ങമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർലി കപ്രാശ്ശേരിയുടെയും വാർഡ് അംഗം ഹരിക്കുട്ടന്റെയും സാന്നിധ്യത്തിൽ അരൂർ എം.എൽ.എ ദലീമ ഫ്ലാഗ്ഓഫ് ചെയ്തു. 7.45ന് ആരംഭിച്ച നീന്തൽ 9.45ന് വൈക്കം ബീച്ചിൽ അവസാനിച്ചു. നീന്തിയെത്തിയവരെ വൈക്കം മുനിസിപ്പൽ ചേയർമാൻ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ് വാർഡ് കൗൺസിലർ റെജി പ്രദീപ്, കൊച്ചി കോർപറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, ഇടപ്പിള്ളി കൗൺസിലർ അബ്ദുൽ ലത്തീഫ്, വൈക്കം ഫയർ സ്റ്റേഷൻ ഓഫിസർ പ്രതാപ് കുമാർ, വൈക്കം കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ലൈവ് ആർട്ടിസ്റ്റ് റഹീം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇതുവരെ സജി വാളശ്ശേരിൽ 15,000ത്തിലധികം ആളുകളെ നീന്തൽ പരിശീലിപ്പിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94464 21279.


