മെഡിക്കൽ കോളജ് റോഡിന്റെ ശോച്യാവസ്ഥ; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsതകർന്ന കൊച്ചിൻ ബാങ്ക് -മെഡിക്കൽ കോളജ് റോഡ്
ആലുവ: പാടെ തകർന്ന് കൊച്ചിൻ ബാങ്ക്-മെഡിക്കൽ കോളജ് റോഡ്. കോമ്പാറ കവലക്ക് സമീപം ജൽ ജീവൻ പദ്ധതിയുടെ പേരിൽ റോഡ് കുഴിച്ചതിനെ തുടർന്നാണ് സഞ്ചാര യോഗ്യമല്ലാതായത്. മൂന്ന് മാസങ്ങൾക്ക് ശേഷവും റോഡ് തകർന്നുകിടക്കുകയാണ്.
ഇക്കാര്യം നാട്ടുകാരും വ്യാപാരികളും ശ്രദ്ധയിൽപെടുത്തിയിട്ടും കരാറുകാരനും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാതെ യാത്ര ദുർഘടമാക്കുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. സ്കൂളുകളും കോളജും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രാവിലെയും വൈകീട്ടും ഗതാഗത കുരുക്കാണ്.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുന്നത് നിത്യസംഭവമാണ്. ഈ പ്രശ്നം വിവരിച്ച് വ്യാപാരികൾ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിന്നു. എന്നാൽ, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഉടൻ ശരിയാക്കും എന്നു മാത്രമാണ്. നിയമസഭയിൽ നാളുകൾക്ക് മുമ്പ് എം.എൽ.എ വിഷയം ശ്രദ്ധിയിൽപ്പെടുത്തിയപ്പോൾ, സംഭവം അവാസ്ഥവമാണെന്നും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ തള്ളിക്കളയാനാണ് മന്ത്രി പറഞ്ഞതെന്ന് വ്യാപാരികൾ ആരോപിച്ചു. പിന്നീട് ഈ വഴിയിലൂടെയുള്ള സഞ്ചാരിയായ എം.എൽ.എയും വിഷയത്തിൽ ഇടപെട്ടിട്ടില്ല.
റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരത്തിനിങ്ങുകയാണ്. ഇനിയും ഈ അവസ്ഥയിലാണ് റോഡ് തുടരുന്നതെങ്കിൽ കോടതിയെ സമീപിക്കുകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നൊച്ചിമ യൂനിറ്റ് പ്രസിഡന്റ് ഇസ്മായിൽ വിരിപ്പിൽ, സെക്രട്ടറി അനൂബ് നൊച്ചിമ, ട്രഷറർ സി.എസ്. ജമാൽ എന്നിവർ അറിയിച്ചു.


