ട്രെയിൻ യാത്രികരുടെ മൊബൈൽ ഫോൺ കവരുന്നയാൾ പിടിയിൽ
text_fieldsനഖിബു റഹ്മാൻ
ആലുവ: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ കവരുന്നയാൾ പിടിയിൽ. അസമിലെ നാഗോൺ ജില്ലയിലെ കൊസുവ ഗ്രാമത്തിൽ താമസിക്കുന്ന നഖിബു റഹ്മാനാണ് (25) ആർ.പി.എഫിന്റെ പിടിയിലായത്.
ബുധനാഴ്ച ആർ.പി.എഫ് ആലുവ സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണുവിന്റെ നേതൃത്വത്തിൽ, എ.എസ്.ഐ സുരേഷ്, ആർ.പി.എഫ് ക്രൈം ബ്രാഞ്ച് എ.എസ്.ഐമാരായ ഫിലിപ്പ് ജോൺ, സിജോ സേവ്യർ എന്നിവരടങ്ങുന്ന സംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ രഹസ്യ നിരീക്ഷണ ഓപ്പറേഷൻ നടത്തിയിരുന്നു.
ഇതിനിടയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്ത് സംശയാസ്പദമായ നിലയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.
പരിശോധനയിൽ ഇയാളുടെ കൈവശം ഒരു ഓപ്പോ മൊബൈൽ ഫോൺ കണ്ടെത്തി. സ്റ്റേഷനിൽ വെച്ച് ഒരു യാത്രക്കാരനിൽ നിന്ന് മോഷ്ടിച്ച ഫോണാണിതെന്ന് അയാൾ സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.പി.എഫ് ആക്ടിലെ സെക്ഷൻ 12 പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.