വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
text_fieldsറിഷാൻ ,നിബിൻ
ആലുവ/അങ്കമാലി: റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എം.ഡി.എം.എയും മൂന്ന് കിലോഗ്രാം കഞ്ചാവും പിടികൂടി.
അങ്കമാലിയിൽ 200 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എം.ഡി.എം.എയും, മൂന്ന് കിലോ കഞ്ചാവുമായി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും അങ്കമാലി, ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിൽനിന്നാണ് ഇരുവരും മയക്കുമരുന്ന് കൊണ്ടുവന്നത്. ദീർഘദൂര ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന രാസ ലഹരിയാണ് അങ്കമാലിയിൽ വാഹനം തടഞ്ഞുള്ള പരിശോധനയിൽ പിടികൂടിയത്.
ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ സിറ്റി ഭാഗത്തേക്ക് വിൽപനക്ക് കൊണ്ടുവരികയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കഞ്ചാവും എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.
ഡാൻസാഫ് ടീം, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർമാരായ എം.എം. മഞ്ജു ദാസ്, എ. രമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.