മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
text_fieldsമുഹമ്മദ് അസ്ലം, നോബിൾ ബോസ്
ആലുവ: റെയിൽവേ ട്രാക്കിന് സമീപത്തുവെച്ച് യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും 3500 രൂപയും കവർച്ച ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ കട്ടുമുണ്ട വെള്ളത്തൊട്ടിയിൽ മുഹമ്മദ് അസ്ലം (28),കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ നോബിൾ ബോസ് (25) എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിൽ കവർച്ചക്കും വധശ്രമത്തിനും രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളാണ് ഇരുവരും.
കവർച്ച പണംകൊണ്ട് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. ട്രെയിൻ യാത്രക്കാരെ ലക്ഷ്യംവെച്ച് രാത്രി പ്ലാറ്റ്ഫോമിൽ കറങ്ങി നടന്നാണ് കവർച്ച നടത്തുന്നത്. പണവും മൊബൈൽ ഫോണും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ വി.എം. അലി, ബി.എം. ചിത്തുജി, സുജോ ജോർജ് ആൻറണി, അസി സബ് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, സി.പി.ഒമാരായ പി.ആർ. ശ്രീരാജ്, സുബ്രമണ്യൻ, മേരിദാസ്, ഷിബിൻ കെ. തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.