എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആലുവ: കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ടുപേർ എക്സൈസ് പിടിയിൽ. പത്തനംതിട്ട സ്വദേശി സുമിത്, വയനാട് സ്വദേശി ഷിജിൽ എന്നിവരെയാണ് ആലുവ എക്സൈസ് പിടികൂടിയത്.
ദേശീയപാത ആലുവ ബൈപാസിൽ മെട്രോ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇവർ പിടിയിലായത്. 20 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് പിടികൂടിയത്. ഇരുവരും ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ കൊണ്ടുവരുന്നത്.
ഗ്രാമിന് 3500 രൂപ വീതമാണ് ഈടാക്കിയിരുന്നത്. യു.സി കോളജ്, ചൂണ്ടി, എടത്തല, അൽ അമീൻ കോളജ്, പുക്കാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നത്. എക്സൈസ് ഷാഡോ അംഗങ്ങളായ അരുൺകുമാർ, വിഷ്ണു, രഞ്ജിത്ത് എന്നിവർ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
കാറിൽ മയക്കുമരുന്നുമായി വരുന്നതറിഞ്ഞ് പുളിഞ്ചോട് കവല മുതൽ പിന്തുടർന്ന് മെട്രോ പരിസരത്തുവെച്ചാണ് പിടികൂടിയത്. എക്സൈസ് സി.ഐ അഭിദാസൻ, അസി. ഇൻസ്പെക്ടർമാരായ പി.കെ. ഗോപി, എ.ബി. സജീവ് കുമാർ, എം.പി. ഉമ്മർ, പ്രിവന്റിവ് ഓഫിസർമാരായ എം.എം. അരുൺകുമാർ, കെ.എസ്. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു, രജ്ഞിത്ത് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.