ബൈക്ക് മോഷണം: സംഘത്തെ പൊലിസ് പിടികൂടി
text_fieldsഅഷ്ക്കർ, ബൈജു
അരൂർ: എഴുപുന്ന പാറായി കവലയിലെ വർക്ക് ഷോപ്പിൽ നിന്ന് ബൈക്ക് മോഷണം നടത്തിയ സംഘത്തെ അരൂർ പൊലിസ് പിടികൂടി. കൊച്ചി പണിക്കത്തോട് അഷ്ക്കർ (46), പള്ളുരുത്തി കണ്ടോത്ത് ചനിവീട്ടിൽ ബൈജു (46) എന്നിവരെയാണ് അരൂർ പൊലിസ് പിൻതുടർന്ന് പിടികൂടിയത്. മോഷണം, മയക്കുമരുന്ന്, അടിപിടി കേസുകളിൽ ഒട്ടേറെ പൊലിസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. ജയിൽ ശിക്ഷ അനുഭവിച്ച പശ്ചിമ കൊച്ചി സ്വദേശി അഷ്ക്കറിനെയും പള്ളുരുത്തി സ്വദേശി ബൈജുവിനെയും അരൂർ പൊലിസ് കണ്ണമാലി കളത്രയിൽ നിന്നും സാഹസികമായാണ് പിടികൂടിയത്.
കഴിഞ്ഞ 24ന് രാത്രിയാണ് രണ്ടംഗ സംഘം എഴുപുന്നയിൽ നിന്നും ബൈക്ക് മോഷണം നടത്തുന്നത്. അരൂർ പൊലിസ് അന്വേഷണം തുടങ്ങിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് സിവിൽ പൊലിസ് ഓഫീസർമാരായ ടി.നിധിഷ് മോനും പി.എ. റിയാസും ചേർന്ന് രണ്ടു ദിവസമെടുത്ത് നൂറോളം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാക്കളെ കുടുക്കിയത്. സബ് ഇൻസ്പക്ടർമാരായ എസ്.ഗീതു മോൾ, വി.എ. അഭിഷ്, സിവിൽ പൊലിസ് ഓഫീസർരായ ടി.നിധീഷ് മോൻ, പി.എ. റിയാസ്, അമൽ പ്രകാശ്, ശരത് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.


