കാറ്റിൽ വ്യാപക നാശം
text_fieldsമാലിപ്പാറയിൽ റോഡിൽ വീണ മരങ്ങൾ അഗ്നിരക്ഷസേന മുറിച്ചുനീക്കുന്നു
കോതമംഗലം: ശനിയാഴ്ച വേനല്‍മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പിണ്ടിമന, കീരമ്പാറ പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടം. ഒടിഞ്ഞും കടപുഴകിയും നൂറുകണക്കിന് മരങ്ങളാണ് നിലംപൊത്തിയത്. റോഡുകളിലും വീടുകള്‍ക്കുമുകളിലും മരങ്ങള്‍ വീണു. റബര്‍, വാഴ, കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്. ചെങ്കര താന്നിക്കല്‍ സണ്ണി പീറ്ററിന്‍റെ വീടിന് മരംവീണ് കേടുപാട് സംഭവിച്ചു. ഭൂതത്താന്‍കെട്ട് പൂച്ചക്കുത്തില്‍ തെക്കേക്കര ഷാന്‍റോ മാത്യുവിന്‍റെ വീടിന്‍റെ മേല്‍ക്കൂരക്ക് കേടുപാടുണ്ടായി. മേച്ചില്‍ ഓട് പറന്നുപോയിട്ടുണ്ട്. റോഡിലേക്കും വീടുകള്‍ക്കു മുകളിലും വീണ മരങ്ങള്‍ അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് മുറിച്ചുനീക്കിയത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ ലൈനുകൾ വ്യാപകമായി പൊട്ടിവീഴുകയും നിരവധി പോസ്റ്റുകള്‍ ഒടിയുകയും ചെയ്തു.
വൈദ്യുതി വിതരണം പൂർണതോതിലാവാൻ താമസം നേരിടുമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ പൂയംകുട്ടി റോഡിൽ നിരവധി മരങ്ങൾ കടപുഴകി റോഡിൽ വീണു. അനക്കയം വാർഡിൽ മൈപ്പാൻ തങ്കച്ചന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വീട്ടിൽ ആളുകളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. ബ്ലാവന കടവു മുതൽ പൂയംകുട്ടി റൂട്ടിലാണ് മരങ്ങൾ മറിഞ്ഞുവീണത്. മരം വീണ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളും തകർന്നു. കോതമംഗലം അഗ്നിരക്ഷസേന എത്തി മരങ്ങൾ മുറിച്ചുനീക്കി.


