ഹൃദ്രോഗിയുടെ വീട്ടിലേക്കുള്ള വഴി അധികൃതര്‍ അടച്ചതായി പരാതി
text_fieldsപിരാരൂര്‍ തലാശ്ശേരിയിൽ ദേവസിക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി ഭിത്തികെട്ടി അടച്ച നിലയിൽ
കാലടി: റോഡ് നിർമാണത്തിന്റെ പേരിൽ പാർശ്വഭിത്തികെട്ടി ഹൃദ്രോഗിയുടെ വീട്ടിലേക്കുള്ള വഴി അധികൃതർ അടച്ചതായി പരാതി. ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പിരാരൂരിലെ തലാശ്ശേരിയിലാണ് സംഭവം.
പാറയ്ക്ക ദേവസിക്കുട്ടിയുടെ വീട്ടിലേക്കുള്ള പ്രവേശന കവാടമാണ് കരിങ്കല്‍ ഭിത്തികെട്ടി അടച്ചത്. റോഡ് നിരപ്പിൽനിന്ന് നാല് അടി ഉയരത്തിൽനിന്ന് ഇറങ്ങി വേണം ഇനി കുടുംബത്തിന് വീട്ടിൽ കയറാൻ. മകൻ ഷിബിൻ വാഹനാപകടത്തെ തുടർന്ന് ഓപറേഷൻ കഴിഞ്ഞ് വിശ്രമത്തിലാണ്.
എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 10.35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാർഹമാണന്നും കലക്ടർക്ക് പരാതി നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.കെ. സഹദേവൻ, ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.ആർ. ഗോപി എന്നിവർ പറഞ്ഞു.