Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആലുവ-മൂന്നാർ റോഡ്...

ആലുവ-മൂന്നാർ റോഡ് വികസനം; അട്ടിമറിക്കുന്നതിൽ പ്രതിഷേധം

text_fields
bookmark_border
ആലുവ-മൂന്നാർ റോഡ് വികസനം; അട്ടിമറിക്കുന്നതിൽ പ്രതിഷേധം
cancel

ആലുവ: ആലുവ - മൂന്നാർ റോഡ് വികസനം നഗരപ്രദേശത്ത് അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോതമംഗലം മുതൽ ആലുവ പവർ ഹൗസ് വരെ ആവശ്യത്തിന് വീതി കൂട്ടി വരുന്ന റോഡ് നഗരത്തിലേക്ക് പ്രവേശിക്കുന്ന പവർ ഹൗസ് കവല മുതൽ വീതി കുറച്ച് നിർമിക്കാനാണ് നീക്കം. ഇതുമൂലം ആലുവയുടെ വികസനത്തിന് വലിയ മുതൽകൂട്ടാകേണ്ട പദ്ധതി ഉപകാരപ്പെടാതെ പോകും.

23 മീറ്റര്‍ വീതിയിലാണ് റോഡ് വികസനം ഉദ്ദേശിച്ചത്. കോതമംഗലം മുതൽ ആലുവ നഗര കവാടമായ പവർ ഹൗസ് കവല വരെ ഈ രീതിയിലാണ് റോഡ് പണിയുന്നത്. എന്നാല്‍, നിലവില്‍ നിർദേശിച്ച അലൈന്‍മെന്‍റില്‍ പവര്‍ഹൗസ് കവല മുതല്‍ ദേശീയപാത വരെയുള്ള നഗര ഭാഗത്ത് റോഡിന്‍റെ വീതി 13.6 മീറ്ററായി ചുരുക്കിയിരിക്കുകയാണ്. ഇതു മൂലം നഗരത്തിൽ റോഡിന് കാര്യമായ വികസനം ഉണ്ടാകില്ല. റോഡിന്‍റെ മറ്റ് ഭാഗങ്ങളില്‍ 23 മീറ്റര്‍ വീതി നിലനിര്‍ത്തി, ഏറ്റവും തിരക്കേറിയ പവര്‍ഹൗസ് കവല മുതല്‍ ദേശീയപാത വരെയുള്ള ഭാഗത്ത് മാത്രം വീതി 13.6 മീറ്ററായി കുറക്കുന്നത് വലിയ ഗതാഗത കുരുക്കിന് കാരണമാകും.

നഗരത്തിലെ ഏതാനും വ്യക്തികളുടെ ഭൂമി സംരക്ഷിക്കാൻ റോഡിന്റെ വീതി കുറക്കുന്നത് നീതികേട് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ചതിനുശേഷം ഈ റോഡ് പിന്നീട് വീതി കൂട്ടിയിട്ടില്ല. നിയമപ്രകാരമുള്ള വീതിയിൽ റോഡ് വികസിപ്പിക്കണമെന്നാണ് അഭിപ്രായം.

ആലുവയിൽ റോഡിന്റെ വീതി കുറക്കുകയോ അലൈൻമെന്റ് മാറ്റുകയോ ചെയ്യുന്ന പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ ഹൈകോടതിയെ സമീപിക്കുമെന്നും എടത്തല പഞ്ചായത്ത് മുൻ പ്രസിഡൻറും കോൺഗ്രസ് നേതാവുമായ എം.എ.എം. മുനീർ പറഞ്ഞു. എം.എൽ.എയും മറ്റു ജനപ്രതിനിധികളും സർക്കാരും ഇതിന് കൂട്ടു നിൽക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.എ. അബ്ദുൽ ഖാദർ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ, സംഘടനകൾ തുടങ്ങിയവർ റോഡ് വികസനം അട്ടിമറിക്കുന്നതിനെതിരെ നേരത്തെ രംഗത്തുണ്ട്.

Show Full Article
TAGS:Aluva-Munnar road Protests eranakulam news 
News Summary - Aluva-Munnar road development; Protest against sabotage
Next Story