പെൺസുഹൃത്തിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം: ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
text_fieldsഅപ്പാർട്ട്മെന്റിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു
കളമശ്ശേരി: വിദ്യാർഥികളായ സുഹൃത്തുക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് താമസ സ്ഥലത്ത് കയറി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശികളായ ഷാസിൽ, അജിനാസ്, സൈഫുദ്ദീൻ, മിഷാൽ, അഫ്സൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട്- എയർ പോർട്ട് റോഡിന് സമീപം കൈപ്പടമുകളിൽ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള, വിദ്യാർഥികൾ വാടകക്കെടുത്ത അപ്പാർട്ട്മെന്റിലാണ് ആക്രമണം. പരിക്കേറ്റവരുടെ സുഹൃത്തായ കാസർകോട് സ്വദേശി ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേർന്നാണ് ആക്രമണം നടത്തിയത്. പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ് പറയുന്നു.
കമ്പിവടിയും മാരകായുധങ്ങളുമായി അപ്പാർട്ട്മെന്റിലെ വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘം ഷാസിലിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. കൊലപാതക ശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി കളമശ്ശേരി പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മംഗലാപുരം കോളജിലെ വിദ്യാർഥികളായ എല്ലാവരും എറണാകുളത്ത് ഇന്റേൺഷിപ്പ് ചെയ്യാൻ എത്തിയവരാണ്.