കിഴക്കെ കടുങ്ങല്ലൂർ ടെമ്പിൾ കനാൽ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മൂന്നുവർഷം; നടപടി എടുക്കാതെ വാട്ടർ അതോറിറ്റി അധികൃതർ
text_fieldsകിഴക്കെ കടുങ്ങല്ലൂർ ടെമ്പിൾ കനാൽ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കടുങ്ങല്ലൂർ: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി മൂന്നുവർഷം കഴിഞ്ഞിട്ടും നടപടി എടുക്കാതെ ജല അതോറിറ്റി അധികൃതർ. കിഴക്കെ കടുങ്ങല്ലൂർ ടെമ്പിൾ കനാൽ റോഡിലാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാകുന്നത്. മൂന്ന് വർഷമായി വെള്ളം പാഴാകുന്ന വിവരം നിലവിലെ വാർഡ് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി തെരഞ്ഞെടുക്കപ്പെട്ട ഉടൻ അസി. എഞ്ചിനിയറെ വിവരം അറിയിച്ചിരുന്നു. തുടർന്ന് കരാർ ജീവനക്കാർ വന്ന് തകരാർ പരിഹരിച്ചതായി അദ്ദേഹത്തെ അറിയിച്ചു.
എന്നാൽ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഇതേ സ്ഥലത്ത് വെള്ളം പാഴാകുന്നത് കണ്ടു. തുടർന്ന് ശ്രീകുമാർ മുല്ലേപ്പിള്ളിയുടെ സാന്നിധ‍്യത്തിൽ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കരാർ ജീവനക്കാരുടെ തട്ടിപ്പ് മനസിലായത്. ഭൂമിക്കടിയിലെ പൊട്ടിയ ജി.ഐ പൈപ്പിന്റെ ഭാഗം സൈക്കിൾ ട്യൂബ് ഉപയോഗിച്ച് കെട്ടി അതിൻമേൽ കരിങ്കല്ല് കയറ്റി വച്ച് ആളെ കബളിപ്പിക്കുന്ന പരിപാടിയാണ് അവർ ചെയ്തത്. വെള്ളം വീണ്ടും പുറത്തേക്ക് ഒഴുകുന്ന ചിത്രം സഹിതം വാട്ടർ അതോറിറ്റി എ.ഇക്ക് അയച്ചുനൽകിയെങ്കിലും ഇതുവരെ പൈപ്പ് നന്നാക്കിയിട്ടില്ല. കരാറുകാരൻ പറയുന്നത് ഇരുമ്പ് പൈപ്പ് ലീക്കായാൽ സൈക്കിൾ ട്യൂബ് കെട്ടുക മാത്രമാണ് പരിഹാരമെന്നാണ്. അഞ്ചാം വാർഡിലെ ആലങ്ങായി റോഡ്, നാട്ടുനിലം റോഡിന്റെ പ്രവേശന ഭാഗം എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഉദ്യോഗസ്ഥരെയും കരാറുകാരനെയും അറിയിച്ചെങ്കിലും നടപടിയില്ല. പൊട്ടിയ പൈപ്പുകളിലൂടെ മലിനജലം കയറുന്നത് ജലജന്യ രോഗങ്ങൾ പിടിപെടാൻ കാരണമാകുമെന്ന് ശ്രീകുമാർ മുല്ലേപ്പിള്ളി പറഞ്ഞു.


