നശാ മുക്ത് ഭാരത്; പിഴുതെറിയും ലഹരിവേരുകളെ...
text_fieldsനശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി പിറവം നഗരസഭയിലെ വാർഡ് സഭയിൽ ഡോ. ജാക്സൺ തോട്ടുങ്കൽ ക്ലാസ് നയിക്കുന്നു
കൊച്ചി: എന്താണ് ലഹരിപദാർഥങ്ങൾ, എന്തുകൊണ്ട് ഇവ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം, ഇതുകൊണ്ടുള്ള അപകടങ്ങൾ എന്തൊക്കെ? തുടങ്ങിയ കാര്യങ്ങൾ കാര്യകാരണസഹിതം വ്യക്തമാക്കുന്ന നശാ മുക്ത് ഭാരത് അഭിയാൻ ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയുടെ മുക്കിലും മൂലയിലുമുള്ള ആളുകളെ ലഹരി ഉപയോഗത്തെ കുറിച്ച് ബോധവത്കരിക്കുകയും ഇതിലൂടെ സമൂഹത്തിലെ ലഹരിയെ പൂർണമായും തുടച്ചുനീക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം അവതരിപ്പിച്ച പദ്ധതി ജില്ലയിൽ സാമൂഹികനീതി വകുപ്പിന് കീഴിലാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കൗൺസിലർമാർക്കുള്ള പരിശീലനം പൂർത്തിയാക്കി. ഫലപ്രദമായ ആശയവിനിമയ ശേഷി ഉൾപ്പെടെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്ീ. ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ ക്ലാസ് ആരംഭിച്ചിട്ടുമുണ്ട്.
ആദ്യഘട്ടം ബോധവത്കരണം
രണ്ടു ഘട്ടങ്ങളായാണ് അഭിയാൻ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സാമൂഹ്യ ബോധവത്കരണമാണ് പ്രധാനം. മയക്കുമരുന്നുൾപ്പെടെ ലഹരിക്ക് അടിമപ്പെടൽ, മൊബൈൽ ഉൾപ്പെടെ ഡിജിറ്റൽ അഡിക്ഷൻ, എന്നിവയുടെ ദൂഷ്യവശങ്ങൾ, എൻ.ഡി.പി.എസ് നിയമത്തെ കുറിച്ചുള്ള വിവരണം, ജില്ലയിലെ ഡീഅഡിക്ഷൻ സെ ൻററുകൾ പരിചയപ്പെടുത്തൽ, മനഃശാസ്ത്രപരമായ ഇടപെടലുകൾ സാധ്യമാക്കൽ എന്നിവയാണ് ബോധവത്കരണ ക്ലാസിലൂടെ വിശദമാക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് സഭകൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്കൂൾ, കോളജുകൾ, അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ നയിക്കുക. രണ്ടു മണിക്കൂർ നീളുന്ന ക്ലാസിൽ പൊലീസ് സേവനങ്ങൾ ലഭ്യമാവുന്ന പോൽആപ്പ് ഉൾപ്പെടെയുള്ളവ പരിചയപ്പെടുത്തും. ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ പൊലീസ്, എക്സൈസ് തുടങ്ങിയവരെ ബന്ധപ്പെടാനുള്ള മാർഗനിർദേശങ്ങളും ഇവർ നൽകുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ജാക്സൺ തോട്ടുങ്കൽ വ്യക്തമാക്കി. പിറവം, അങ്കമാലി, മുളന്തുരുത്തി, മുളവുകാട് തുടങ്ങിയ മേഖലകളിലാണ് ഇതിനകം ക്ലാസ് ആരംഭിച്ചത്.
പരിശീലനത്തിന് 50 പേർ
ജില്ലയിലെ വിവിധ മേഖലകളിൽ ക്ലാസെടുക്കാൻ സാമൂഹിക നീതി വകുപ്പ് 50 മാസ്റ്റർ വളൻറിയർമാരെ തെരഞ്ഞെടുത്ത് ഇവർക്ക് പരിശീലനം നൽകി. ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെ രണ്ടു ദിവസം നേരിട്ടും രണ്ടു ദിവസം ഓൺലൈനായും നടത്തിയ പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. സൈക്കോളജിക്കൽ കൗൺസിലർമാർ, സോഷ്യൽ വർക്കർമാർ, സ്കൂൾ, കുടുംബശ്രീ കൗൺസിലർമാർ എന്നിവരാണ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇവരെ സൗജന്യ സേവനത്തിനായി 85477 24041 എന്ന നമ്പറിൽ ബന്ധപ്പെടാം. സാമൂഹിക നീതി ജില്ലാ ഓഫിസർ സിനോ സേവിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ ഏകോപിപ്പിക്കുന്നത്.
രണ്ടാംഘട്ടത്തിൽ പരിപാടികളേറെ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26നകം ഒന്നാംഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്ന് ജില്ലാതല സമാപന ചടങ്ങ് സംഘടിപ്പിക്കും. ലഹരിയുടെ പിടിയിൽ നിന്ന് മോചിതരായവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും. സാമൂഹ്യ ബോധത്കരണത്തിനായി വ്യത്യസ്ത പരിപാടികളാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കലാജാഥകൾ, ക്വിസ് മത്സരം, തെരുവുനാടകം, മിനി മാരത്തോൺ, ചാക്യാർകൂത്ത് തുടങ്ങിയവ സംഘടിപ്പിക്കും. ഓരോ ഘട്ടത്തിനുമായി അഞ്ചു ലക്ഷം രൂപ വീതമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.