ഏഴുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയില്‍
text_fieldsപെരുമ്പാവൂർ: ഏഴുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡിഷ സ്വദേശി സ്വാദിന് നായിക്കാണ് (30) എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷല്‍ ടീമും പെരുമ്പാവൂര്‍ റേഞ്ചും നടത്തിയ പരിശോധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറക്കപ്പടി ജയ്ഭാരത് കോളജിന് സമീപത്തെ വാടക വീട്ടില്‍നിന്നും ഇയാളെ പിടികൂടിയത്. ട്രോളി ബാഗില്‍ സൂക്ഷിച്ചിരുന്ന 7.199 കിലോ കഞ്ചാവ് കണ്ടെടുത്തു.
ഇയാള്‍ നാട്ടില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വില്‍ക്കുന്നുണ്ടെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ സഹായിക്കുന്നുണ്ടെന്നും മുമ്പും സമാനരീതിയില്‍ കഞ്ചാവ് എത്തിച്ച് വിറ്റതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അമ്പലമുകൾ ഭാഗത്തുനിന്നും രണ്ട് കിലോയില്‍ കൂടുതല്‍ കഞ്ചാവുമായി ഇയാളുടെ അടുത്ത ബന്ധുവിനെ സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീരാജ്, ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ.എന്‍. അജയകുമാര്‍, പ്രവന്റിവ് ഓഫിസര്‍മാരായ ടി.എസ്. പ്രതീഷ്, കെ.എ. മനോജ്, സിവില്‍ എക്സൈസ് ഓഫിസര്‍ എം.ടി. ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.