കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളികൾ പിടിയില്‍
text_fieldsപെരുമ്പാവൂര്‍: രണ്ടുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡിഷ ഗഞ്ചാം സ്വദേശി രാജേഷ് ഡീഗല്നെയാണ് (23) പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡിഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലുവയില്‍ എത്തിയ പ്രതി പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ വലയിലായത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒഡിഷയില്‍ നിന്ന് 3000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 20,000 രൂപ നിരക്കില്‍ വില്പന നടത്തി വരികയായിരുന്നു. വില്പന നടത്തി രാത്രി തന്നെ ഒഡിഷയിലേക്ക് മടങ്ങി പോകാനാരിക്കെയാണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് കേസില്‍ രണ്ടുവര്‍ഷത്തോളം പാലക്കാട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.പി ശക്തിസിങ് ആര്യ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, എസ്.ഐമാരായ പി.എം. റാസിഖ്, വിനില്‍ ബാബു, ജോഷി മാത്യു, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ വര്‍ഗീസ് വേണാട്ട്, ടി.എ. അഫ്സല്, ബെന്നി ഐസക്, എ.ടി. ജിന്‍സ്, നോബിള്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
അമ്പലമുഗൾ: അമ്പലമുഗൾ ചാലിക്കര ഭാഗത്ത് നിന്ന് കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി കിസ്സാൻ ഭായ് എന്ന് വിളിക്കുന്ന കൈന ദികിൽ (25) ആണ് പിടിയിലായത്. 2.013 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. എക്സൈസ് എൻഫോഴ്സ്മെന്റും ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. ഒഡിഷയിൽ സ്വന്തമായി കൃഷി ചെയ്ത് നേരിട്ട് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി. സ്വന്തമായി കൃഷിചെയ്ത് കഞ്ചാവ് വില്പന നടത്തുന്നതിനാലാണ് അതിഥി തൊഴിലാളികളുടെ ഇടയിൽ കിസാൻ ഭായ് എന്നപേരിൽ അറിയപ്പെടുന്നത്.
മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ, അമ്പലമുകൾ, കരിമുകൾ, ചാലിക്കര, പള്ളിക്കര, അറക്കപ്പടി ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതിനാൽ ഈ ഭാഗത്ത് രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫിസർ സി.പി. ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ എം.ടി. ശ്രീജിത്, ജിജോ അശോക്, വനിത സിവിൽ എക്സൈസ് ഓഫിസർ വിജി, സരിത റാണി, എക്സൈസ് ഡ്രൈവർ അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.