മെട്രോയിലും വരും എ.ഐ
text_fieldsകൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നടപ്പാക്കുന്ന പുതിയ പദ്ധതികളിൽ ഇനി നിർമിതി ബുദ്ധിയുടെ (എ.ഐ) സാങ്കേതിക മികവും. പുതിയ പദ്ധതികളിൽ എ.ഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മുന്നൊരുക്കം തുടങ്ങി.
സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കെ.എം.ആർ.എല്ലും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐ.ഐ.എസ്.സി) തമ്മിൽ ധാരണപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ ലൈനുകളേക്കാൾ കുറഞ്ഞ ചെലവിൽ പുതിയ ലൈനുകളിൽ എ.ഐ സാധ്യത പരീക്ഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. സ്മാർട്ട് സിറ്റി വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം, തിരുവനന്തപുരം മെട്രോ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽ എ.ഐ സാധ്യത പ്രയോജനപ്പെടുത്താനാണ് ആലോചന.
ഇതിന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജഗിരി എൻജിനീയറിങ് കോളജ് എന്നിവയുടെ സഹകരണവും ഉണ്ടാകും.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം ഈ വർഷം അവസാനം പൂർത്തിയായേക്കും. സ്മാർട്ട് സിറ്റി വരെ നീളുന്ന രണ്ടാം ഘട്ടത്തിന് ചെമ്പ്മുക്ക്, പടമുകൾ എന്നിവിടങ്ങളിലെ സ്ഥലമെടുപ്പ് പൂർത്തിയാകാനുണ്ട്.


