‘ഓപറേഷൻ തൂഫാൻ’ കൊച്ചിയിൽ ലഹരി വേട്ട; അഞ്ചുപേർ പിടിയിൽ
text_fieldsകൊച്ചി: ഓപറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ടിന്‍റെ ഭാഗമായി കൊച്ചി നഗരത്തിൽ ലഹരി മരുന്ന് വേട്ട. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 6.04 കിലോ കഞ്ചാവും 549 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. അഞ്ച് പേർ അറസ്റ്റിലായി.
നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 5.020 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടി. മുർഷിദാബാദ് സഹേബംഗാർ സ്വദേശി മനിറുൽ (25), മുർഷിദാബാദ് രാജപൂർ സ്വദേശി നന്ദു മണ്ഡൽ(31) എന്നിവരാണ് ഏലൂർ ഐ.എ.സി സ്റ്റാഫ് ക്വാർട്ടേഴ്സ് കോട്ടക്കടവ് ഭാഗത്ത് വെച്ച് പിടിയിലായത്. ഇന്‍ഫോ പാർക്ക് പൊലീസ് കാക്കനാട് ചിറ്റേത്തുകര ഭാഗത്തുനിന്ന് മരട് ഇഞ്ചിക്കാംപാലം പൊന്നാടപാടം അക്ഷയിനെ (19) 1.027 കിലോ കഞ്ചാവുമായി പിടികൂടി. ഇന്‍ഫോ പാർക്ക് എസ്.ഐ എം. മനോജ്, എ.എസ്.ഐമാരായ പി.വി. ദിനേശന്‍, എം.ആർ. അമേഷ്, എസ്.സി.സി.പി.ഒ വി.സി. കണ്ണന്‍, സി.പി.ഒമാരായ സുജിത് രാജേന്ദ്രന്‍, പി.വി. സുമേഷ്, സി.എസ്. സുമേഷ്, പി.ആർ. ഷിജുമോന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പനങ്ങാട് പൊലീസ് നടത്തിയ പരിശോധനയിൽ കുമ്പളം മെട്രോ ജെട്ടിക്ക് സമീപത്തെ വീട്ടിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
അസം ദുംകൂറ സ്വദേശി മുഫ്താദുൽ ഇസ്ലാം (22), അസം ജമുനമുഖ് മുഈനുൽ ഹഖ് 31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 475 പാക്കറ്റ് ഹാൻസും 74 പാക്കറ്റ് കൂൾലിപ്പും ഉൾപ്പെടെ 549 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ കച്ചവടം നടത്തിയിരുന്നത്. പനങ്ങാട് എസ്.ഐ കെ. മുഹമ്മദ് മുബാറക്, എസ്.സി.പി.ഒമാരായ അരുൺരാജ്, ശ്രീജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


