Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇലക്ട്രോണിക്...

ഇലക്ട്രോണിക് വോട്ടുയന്ത്രത്തിന്റെ പ്രശസ്തി പറവൂരിന് സ്വന്തം

text_fields
bookmark_border
ഇലക്ട്രോണിക് വോട്ടുയന്ത്രത്തിന്റെ പ്രശസ്തി പറവൂരിന് സ്വന്തം
cancel

പറവൂർ: രാഷ്ടീയ പ്രബുദ്ധതക്ക് പേരുകേട്ട പഴയ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന നിയോജക മണ്ഡലമാണ് പറവൂർ. തെരഞ്ഞെടുപ്പ് നാൾവഴികളിൽ ഇന്ത്യയിൽ ആദ്യമായി വോട്ടുയന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ മണ്ഡലമെന്ന ഖ്യാതിയും പറവൂരിന് സ്വന്തം. ധനമന്ത്രിയായിരുന്ന കെ.ടി. ജോർജിനെയും സ്‌പീക്കറായിരുന്ന എ.സി. ജോസിനെയും നിയമസഭയിൽ എത്തിച്ചതും പറവൂർക്കാർ. ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ഡലത്തിൽ ഇരുമുന്നണികളെയും കടാക്ഷിച്ച ചരിത്രമാണ് പറവൂരിന് പറയാനുള്ളത്.

പറവൂർ നഗരസഭയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു 2011 വരെ പറവൂർ മണ്ഡലം. 2011ൽ പുനർനിർണയത്തിൽ വടക്കേക്കര നിയോജക മണ്ഡലം ഇല്ലാതായി കളമശ്ശേരി മണ്ഡലം വന്നതോടെ ആലങ്ങാടും കരുമാല്ലൂരും പറവൂരിൽനിന്ന് ഒഴിവായി. പകരം വടക്കേക്കരയിൽ ഉണ്ടായിരുന്ന പുത്തൻവേലിക്കര, വടക്കേക്കര, വരാപ്പുഴ പഞ്ചായത്തുകൾ പറവൂരിന്റെ ഭാഗമായി.

1957ൽ സി.പി.ഐയിലെ എൻ. ശിവൻപിള്ള ഇവിടെ ചരിത്രവിജയം നേടി. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനായിരുന്നു ജയം. 1973ൽ സി.പി.എം സ്വതന്ത്രനായി വർക്കി പൈനാടൻ ജയിച്ചതോടെ ഇടതുപക്ഷം തിരിച്ചുവരവ് കാണിച്ചു. പിന്നീട് കോൺഗ്രസിനെയും സി.പി.ഐയെയും മാറിമാറി പരീക്ഷിക്കുകയായിരുന്നു വോട്ടർമാർ.

1996ൽ കോൺഗ്രസ് സ്ഥാനാർഥിയായി പറവൂരിലെത്തിയ വി.ഡി. സതീശൻ സി.പി.ഐയുടെ പി. രാജുവിനോട് മത്സരിച്ച് തോറ്റു.

അന്തരിച്ച കെ.ടി. ജോർജ് തുടർച്ചയായി മൂന്നുവട്ടം കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു. അതിന് ശേഷം വി.ഡി. സതീശനാണ് മൂന്നുതവണ വിജയിച്ചത്. 1957 മുതൽ 2011 വരെ നടന്ന 16 തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും 10 തവണ വിജയം കോൺഗ്രസിനു തന്നെയായിരുന്നു. അഞ്ച് തവണ സി.പി.ഐയെയും ഒരു തവണ സി.പി.എം സ്വതന്ത്രനും വിജയിച്ചു.

1982ലാണ് രാജ്യത്ത് ആദ്യമായി വോട്ടുയന്ത്രം ഉപയോഗിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പകുതി ബൂത്തുകളിൽ മാത്രമായിട്ടായിരുന്നു യന്ത്രം ഉപയോഗിച്ചത്. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എ.സി. ജോസിനെ സി.പി.ഐയിലെ എൻ. ശിവൻപിള്ള പരാജയപ്പെടുത്തി.

എന്നാൽ, ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ചോദ്യംചെയ്ത് എതിർ സ്ഥാനാർഥിയായ എ.സി. ജോസ് കോടതിയിൽ പോയതിനെ തുടർന്ന് സുപ്രീംകോടതി ശിവൻ പിള്ളയുടെ വിജയം റദ്ദാക്കി.

തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എ.സി. ജോസ് ജയിച്ചു. അത്രക്ക് രാഷ്ട്രീയ പ്രബുദ്ധതയും ആദർശവും നിറഞ്ഞ മണ്ഡലമാണ് പറവൂർ.

Show Full Article
TAGS:localnews Kochi Kerala Assembly Election 2026 
News Summary - Paravur is famous for its electronic voting machines.
Next Story