റെയിൽവേ സ്റ്റേഷൻ റോഡിൽ പൈപ്പിടൽ; യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം
text_fieldsറെയിൽവേ സ്റ്റേഷൻ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ ചാലെടുക്കുന്നു
ആലുവ: തിരക്കേറിയ റോഡിൽ പകൽ സമയത്ത് നടക്കുന്ന പൈപ്പിടൽ പണികൾ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി. റെയിൽവേ സ്റ്റേഷൻ റോഡിലാണ് വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിയെടുക്കുന്നുത്. പൊരിവെയിലിലും കനത്ത ചൂടിലും നട്ടം തിരിയുന്ന ജനങ്ങളെ ഇത് കൂടുതൽ ദുരിതത്തിലാക്കി.
പമ്പ് കവല മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് റോഡിന്റെ ഇടതു വശം ചേർന്ന് എസ്കവേറ്റർ ഉപയോഗിച്ച് പ്രവൃത്തി നടക്കുന്നത്. റോഡരികിൽ മറ്റ് കേബിളുകൾ ഉള്ളതിനാൽ പ്രധാന റോഡിലേക്ക് ഇറക്കിയാണ് പൈപ്പിടാൻ ഒരുങ്ങുന്നത്. വീതി കുറഞ്ഞ റോഡിൽ പൊതുവിൽ ഗതാഗത തിരക്ക് രൂക്ഷമാണ്. ഇതിനിടയിലാണ് റോഡ് പൊളിച്ചത്. ഇതോടെ റെയിൽവേ സ്റ്റേഷൻ റോഡിലും സമീപ റോഡുകളിലും കവലകളിലും മണിക്കൂറുകൾ നീണ്ട കുരുക്കാണ്.
വാഹനങ്ങൾ ഇല്ലാത്ത രാത്രികാലങ്ങളിൽ ചെയ്യേണ്ട പ്രവൃത്തി പകൽ ചെയ്യുന്നതിൽ വ്യാപാരികൾ അടക്കം പ്രതിഷേധത്തിലാണ്. നിരവധി ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രധാന റോഡാണിത്. സർക്കാർ നിർദേശിച്ച തൊഴിൽ നിയന്ത്രണങ്ങൾ ലംഘിച്ചാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. പൈപ്പിട്ടശേഷം റോഡ് ടാർ ചെയ്ത് പൂർവ സ്ഥിതിയിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ യൂനിറ്റ് ആവശ്യപ്പെട്ടു.


