അതിജീവിതകൾക്ക് വായനയുടെ വസന്തമൊരുക്കി സ്നേഹിത
text_fieldsകൊച്ചി: അതിജീവിതകൾക്ക് കൈത്താങ്ങാകുന്നതിനൊപ്പം വായനയുടെ വസന്തവും തീർക്കുകയാണ് സ്നേഹിത. കുടുംബശ്രീയുടെ കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലാണ് തങ്ങളെ തേടിയെത്തുന്ന ‘അതിഥി’കൾക്ക് വായനയുടെ വസന്തവുമൊരുക്കുന്നത്. വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായെത്തുന്നവരെ വായനയുടെ ലോകത്തേക്ക് കൈപിടിക്കുകയാണിതിന്റെ ലക്ഷ്യം. ഇതിനായി വിപുലമായ പുസ്തക ശേഖരം ഒരുക്കലാണിവരുടെ ലക്ഷ്യം.
കൈത്താങ്ങാകുന്നത് ആയിരങ്ങൾക്ക്
സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ ഒരു പതിറ്റാണ്ട് മുമ്പാണ് സ്നേഹിത പ്രവർത്തനം ആരംഭിച്ചത്. അതിക്രമങ്ങൾക്ക് ഇരയായ ആയിരങ്ങളെയാണ് ഇവർ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്. ഒരാഴ്ചവരെ നീളുന്ന സൗജന്യ താമസം, ഭക്ഷണം, വൈദ്യസഹായം, നിയമസഹായം, കൗൺസലിങ്, പുനരധിവാസം എന്നിവയാണ് സ്നേഹിത ഒരുക്കുന്നത്. ഗാർഹിക പീഡനം, പോക്സോ, ലൈംഗിക അതിക്രമങ്ങൾ, ലഹരിയധിഷ്ഠിത പ്രശ്നങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നുണ്ട്. ഇരയാകുന്ന നിരവധി പേരുടെ ഫോൺ കാളുകളാണ് ദിവസേനയെത്തുന്നത്. അതിജീവിതകളും കുട്ടികളും മിക്കപ്പോഴും ഇവിടത്തെ താമസക്കാരുമാണ്. ഇതോടൊപ്പം വിവിധ ആവശ്യങ്ങൾക്കായി തനിയെ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളും എത്താറുണ്ട്. ഇവരെയെല്ലാം വായനലോകത്തേക്ക് കൈപിടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രാരംഭമെന്ന നിലയിൽ ചെറിയ പുസ്തക ശേഖരവുമായാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് എം.എൽ.എയും പദ്ധതിയിലേക്ക് പുസ്തകങ്ങൾ നൽകിയിരുന്നു.
വിപുലീകരണം ലക്ഷ്യമിട്ട്
ലൈബ്രറി സഹായം തേടി 180042555678 ടോൾ ഫ്രീ നമ്പറിലേക്കെത്തുന്ന ഒരു ഫോൺ കാളും സ്നേഹിതയിൽ വെറുതെയാകില്ല. ഇതിനായി സർവസജ്ജരായ 11 അംഗ സംഘം കാക്കനാടുള്ള സ്നേഹിത ആസ്ഥാനത്ത് 24 മണിക്കൂറും കർമനിരതരാണ്. എന്നാൽ, അതിനനുസരിച്ച വിപുലമായ പുസ്തക ശേഖരമോ അടിസ്ഥാന സൗകര്യമോ ലൈബ്രറിയിലില്ല. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ. ജില്ലയിലെ ജനപ്രതിനിധികളും അക്ഷരസ്നേഹികളും ഈ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുമെന്ന പ്രതീക്ഷയിലാണവർ. ജില്ല കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ ടി.എം. റജീന, അസി.മിഷൻ കോഓഡിനേറ്റർ കെ.സി. അനുമോൾ, പ്രോഗ്രാം മാനേജർ ഷൈൻ ടി. മണി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഇവർ സ്നേഹിതയുടെ സാരഥികൾ
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ജില്ലയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ 24 മണിക്കൂറും കർമനിരതരായ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെ പിന്നണിക്കാർ ഇവരാണ്. കവിത ഗോവിന്ദ്, ഇന്ദു സുധാകർ (കൗൺസലർമാർ), സ്മിത മനോജ്, അമ്പിളി ദാസ്, സ്മിത സന്തോഷ്, പ്രസീത സുകുമാരൻ, ജിത്തു ജോർജ് (സർവെയ്ലൻസ് പ്രൊവൈഡർമാർ) അനുജ നജീബ് (ഓഫിസ് അസിസ്റ്റന്റ്), സിന്നി ജോസഫ്, ബിന്ദു (സെക്യൂരിറ്റിമാർ), സ്മിത ബാബു (കെയർടേക്കർ ). ടോൾ ഫ്രീ നമ്പർ: 180042555678, 8594034255.