തമിഴ്നാട് സ്വദേശിയെ കാണാതായിട്ട് മാസങ്ങൾ; കണ്ണീരുമായി കുടുംബം
text_fieldsസുബ്രഹ്മണ്യൻ
കൊച്ചി: കാക്കനാടുള്ള തട്ടുകടയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയെ കാണാതായി മാസങ്ങളായിട്ടും ഒരു വിവരവുമില്ല. പടമുകളിലെ തട്ടുകടയിൽ സഹായിയായിരുന്ന തമിഴ്നാട് വിരുദുനഗർ സ്വദേശി സുബ്രഹ്മണ്യ(46)നെയാണ് ഇക്കഴിഞ്ഞ മാർച്ച് 24ന് കാണാതായത്. ഹോട്ടലിനോട് ചേർന്നുള്ള മുറിയിലായിരുന്നു താമസം. ഇവിടെനിന്ന് സുരക്ഷാജീവനക്കാരനോട് മറ്റൊരിടത്ത് സമൂസ നിർമാണ യൂനിറ്റിൽ ജോലിക്ക് പോവുന്നു എന്നു പറഞ്ഞാണ് വൈകീട്ട് മൂന്നോടെ ഇറങ്ങിയത്. എന്നാൽ ഇതിനുശേഷം സുബ്രഹ്മണ്യനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വിളിക്കുമ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആണെന്നും സഹോദരനായ ശങ്കരനാരായണ മൂർത്തി പറഞ്ഞു. കാണാതായി ദിവസങ്ങളായിട്ടും ഒരു വിവരവുമില്ലാത്തതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും മിസിങ് കേസെടുക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിലും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഭാര്യ മഹാലക്ഷ്മി, മകൻ മഹേന്ദ്ര, മാതാപിതാക്കൾ എന്നിവർ തമിഴ്നാട്ടിലാണുള്ളത്. മകൻ എങ്ങോട്ടുപോയെന്നറിയാതെ ആധിയോടെ കഴിയുകയാണ് പ്രായമായ മാതാപിതാക്കൾ.
അഞ്ചര അടിയോളം നീളവും നരച്ച മുടിയും ഇരുനിറവുമുള്ള സുബ്രഹ്മണ്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃക്കാക്കര പൊലീസ് സ്റ്റേഷനിലോ സഹോദരന്‍റെ നമ്പറിലോ(9446747671) ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.


